ADVERTISEMENT

കോട്ടയം∙ വേഗ റെയിൽ പദ്ധതിയുടെ ഭാഗമായി അതിർത്തിക്കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ വിറപ്പിച്ച വനിത നേതാവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘40 വർഷമായി, സുരേഷ് കുറുപ്പ് എംപിയായിരുന്ന സമയത്ത് കല്ലിട്ട പാലമുണ്ട്. ആ പാലത്തിന്റെ പണി തീർത്തു തരാൻ പറ. ഈ പനച്ചിക്കാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം എത്തിച്ചു തരാൻ പറ. മര്യാദയ്ക്ക് യാത്ര ചെയ്യാനായി ഗട്ടറില്ലാത്ത റോഡ് ഉണ്ടാക്കി തരാൻ പറ. പനച്ചിക്കാട് പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും അവരുടെ ആരോഗ്യ പരിചരണത്തിന് ആവശ്യമായ ഒരു സർക്കാർ ആശുപത്രി ഉണ്ടാക്കി തരാൻ പറ. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെ ഉണ്ടാക്കി തരാൻ പറ. എന്നിട്ടാട്ടേ കെറെയിൽ’– കോട്ടയം എസ്‌യുസിഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കെ–റെയിൽ ഇല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ സഹിക്കുമെന്നും കെ–റെയിൽ സ്വപ്നം നടക്കത്തില്ലെന്നും തറക്കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരോടും പ്രതിഷേധം ഒഴിപ്പിക്കാനെത്തിയ പൊലീസുകാരോടും മിനി പറ‍ഞ്ഞു. നിങ്ങൾ വികസന വിരോധികളാണോയെന്ന് ചോദിച്ചവരോട് കുറച്ച് സിമന്റും കമ്പിയും ചെലവഴിച്ച് കെട്ടിപ്പൊക്കുന്നതല്ല വികസനമെന്നും ഒരു പ്രദേശത്തെ ജനങ്ങൾക്ക് അവരുടെ പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള അവസരമുണ്ടാകുന്നതാണെന്നും അവർ തിരിച്ചടിച്ചു. 

k-rail-mini-philip
വെള്ളുത്തുരുത്തിയിൽ വേഗറെയിൽപാതയ്ക്ക് അതിർത്തിക്കല്ലിടാൻ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോളുണ്ടായ മിനി കെ. ഫിലിപ്പ് സംസാരിക്കുന്നു

പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെയാണ്  കെ–റെയിൽ വിരുദ്ധ ജനകീയ സമിതിയും നാട്ടുകാരും ചേർന്നു തടഞ്ഞത്. മണിക്കൂറുകൾ ശ്രമിച്ചെങ്കിലും ജനങ്ങൾ പിന്തിരിയാതെ വന്നതോടെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങി. ചങ്ങനാശേരി ഡിവൈഎസ്പി എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. 20 പേർക്കെതിരെ കേസെടുത്തതായി ചിങ്ങവനം പൊലീസ് അറിയിച്ചു.

മിനി ഫിലിപ്പിനു പുറമേ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു എന്നിവരുെ പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലിയാണ് ഉദ്ഘാടനം ചെയ്തത്.

English Summary : SUCI woman leader against K Rail in Kottayam- video viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com