തയ്വാനു സമീപം സൈനികാഭ്യാസവുമായി ചൈന; ‘യുഎസിന് മുന്നറിയിപ്പ്’
Mail This Article
ബെയ്ജിങ്∙ തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെളിപ്പെടുത്തൽ. യുഎസ്സിനുള്ള മുന്നറിയിപ്പായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ചൈന അറിയിച്ചു. ചൈന തയ്‌വാനിൽ അധിനിവേശം നടത്തിയാൽ പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ചൈനയുടെ നീക്കം.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ തിയറ്റർ കമാൻഡ് തയ്‍വാനു ചുറ്റും സൈനികാഭ്യാസങ്ങളും പട്രോളിങ്ങും നടത്തിയതായി കിഴക്കൻ തിയറ്റർ കമാൻഡ് വക്താവ് കേണൽ ഷി യി വ്യക്തമാക്കി. തയ്‌വാൻ വിഷയത്തിൽ യുഎസ് പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും തയ്‌വാൻ സ്വാതന്ത്ര്യ സേനയെ വെറുതെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതു സ്ഥിതി ഗുരുതരമാക്കുമെന്നും തയ്‌വാനും യുഎസും വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണം നടത്തുന്ന തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണം. ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് തയ്‌വാനെ പിടിച്ചടക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് ബൈഡനും വ്യക്തമാക്കി. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയുടെ മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ബൈഡന്റെ പരാമർശം.
English Summary : China conducts military exercise around Taiwan to warn U.S.