ADVERTISEMENT

കൽപ്പറ്റ∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കിവിട്ടു. ഇത മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയർന്നേക്കും. ജലനിരപ്പ് പരിഗണിച്ചു ഘട്ടംഘട്ടമായി 35 ക്യുബിക്മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്നു മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും.

റവന്യു മന്ത്രി കെ.രാജൻ, ടി.സിദ്ദിഖ് എംഎൽഎ٫ ജില്ലാ കലക്ടർ എ.ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10ഓടെ ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ ക്യുബിക് മീറ്റർ പരമാവധി സംഭരണശേഷിയാണ് ഉള്ളത്. 2018ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജലകമ്മിഷൻ നിർദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ ക്യുബിക് മീറ്റർ ആണ് ഓഗസ്റ്റ് 10 വരെയുള്ള പരമാവധി സംഭരണശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവെ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം.

ഇതുപ്രകാരം ഇന്നു പുലർച്ചെ രണ്ടു മണിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണ ശേഷി കവിഞ്ഞു. എന്നാൽ രാത്രി പുഴയിലേക്ക് ജലം തുറന്നു വിടുന്നതിനു ദുരന്ത നിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് ഇന്നു രാവിലെ എട്ടു മണിക്ക് അധികജലം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഷട്ടർ തുറക്കുമ്പോൾ 774.25 മീറ്ററിലാണ് ജലനിരപ്പ്.

പുഴകളിൽ നിയന്ത്രിത അളവിലേ ജലനിരപ്പ് ഉയരൂ എന്നതിനാൽ ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്നും എന്നാൽ മഴ ശക്തമായി തുടരുന്നതിനാൽ നല്ല ജാഗ്രത വേണമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. ഡാം തുറക്കുന്നതു മൂലം പൊതുജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഷട്ടർ ഉയർത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. 

തുറന്നു വിടുന്ന അധികജലം കരമാൻതോടിലും തുടർന്ന് പനമരം പുഴയിലും ഒഴുകിയെത്തി തുടർന്ന് കബനി നദിയിലും പിന്നീട് കർണ്ണാടകയിലെ കബനി റിസർവോയറിലും എത്തിച്ചേരും. ജില്ലയിൽ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയിൽ ഉള്ളത് എന്നതിനാൽ കൂടുതൽ വെള്ളം എത്തുന്നത് പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയെ  പനമരത്ത് വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ഇതു കൂടാതെ അധിക ജലം ഉൾക്കൊള്ളുന്നതിനായി കബനി ഡാം അധിക കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു ദിവസം പരമാവധി 0.73 മില്യൻ കുബിക് മീറ്റർ ജലമാണ് കബനി റിസർവോയറിൽ എത്തുക. എന്നാൽ ഏകദേശം 1.13 മീറ്റർ ജലം ഉൾകൊള്ളുന്നതിനുള്ള ക്രമീകരണം ഇന്നലെ രാത്രി തന്നെ കബനി ഡാം അധികൃതർ ഒരുക്കി. വയനാട്, മൈസൂരു ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും ബാണാസുര, കബനി ഡാം അധികൃതരുടെയും ഏകോപനം ഇക്കാര്യത്തിൽ മികച്ച രീതിയിലാണെന്നും മന്ത്രി പറഞ്ഞു. ശക്തമായ മഴക്കാലത്ത് പ്രളയ ടൂറിസം ഒരു കാരണവശാലും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. സാഹസിക ടൂറിസം മഴക്കാലത്ത് വേണ്ട. മീൻ പിടിക്കുന്നതിനോ വെള്ളത്തിലൂടെ ഒഴുകിവരുന്ന വസ്തുക്കൾ പിടിക്കുന്നതിനോ പുഴകളിൽ ഇറങ്ങരുത്.

English Summary : Banasura Sagar dam opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com