ADVERTISEMENT

കൊച്ചി∙ ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്ക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. കലക്ടർമാരെ വിമർശിച്ച കോടതി, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചോദിച്ചു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാൻ പറ്റുമെന്നു ചോദിച്ച ഹൈക്കോടതി ജില്ലാ കലക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ജില്ലാ കലക്ടർമാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അപകടങ്ങൾ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.

ആളുകൾ യാത്ര തിരിച്ചാൽ ജീവനോടെ തിരിച്ചെത്തുമോയെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ റോഡുകളിലുള്ളത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതു പോലെയുള്ള സംഭവങ്ങൾ ഒറ്റപ്പെട്ട അപകടങ്ങളായി കാണാനാകില്ല. കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ അവസ്ഥയെന്താണെന്ന് ആരാഞ്ഞ കോടതി ജില്ലാ കലക്ടർമാർക്കു തങ്ങളുടെ അധികാര പരിധിയിൽ നടക്കുന്ന സംഭവങ്ങളിൽ ഉത്തരവാദിത്തമില്ലേ എന്നു ചോദിച്ചു. റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കോടതി നടുക്കം രേഖപ്പെടുത്തി.

മഴ കാരണമാണ് കുഴികൾ ഉണ്ടായതെന്ന വാദമാണ് ദേശീയ പാതാ അതോറിറ്റി കോടതിയിൽ ഉയർത്തിയത്. അപകടങ്ങളിൽ ദേശീയ പാതാ അതോറിറ്റിക്ക് ഉത്തരവാദിത്വമില്ല. കരാർ കമ്പനിക്കാണ് അപകടങ്ങളുടെ ഉത്തരവാദിത്തമെന്നും അതോറിറ്റി വാദിച്ചു. എന്നാൽ ദേശീയ പാതയുടെ നിർമാണത്തിനു നേതൃത്വം വഹിച്ച ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ഇതോടെ വില്ലേജ് ഓഫിസർമാർക്കും അപകടങ്ങളിൽ ഉത്തരവാദിത്തമുണ്ടെന്നായി ദേശീയ പാതാ അതോറിറ്റി. റോഡുകളുടെ ശോചനീയാവസ്ഥ വില്ലേജ് ഓഫിസർമാർ അറിയിക്കാറില്ലെന്നായിരുന്നു വാദം.

അപകടകരമായ റോഡുകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ നടപടി എടുക്കാൻ ജില്ലാ കലക്ടർമാരോടു ഹൈക്കോടതി നിർദേശിച്ചു. കലക്ടർമാർ കാണികളായി നോക്കിയിരിക്കുന്നതിനു പകരം ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 19നു പരിഗണിക്കുന്നതിനു ഹർജികൾ മാറ്റിവച്ചു. കഴിഞ്ഞ ദിവസം കുഴിയിൽ വീണു മരിച്ച ഹാഷിമിന്റ കുടുംബത്തെ അമിക്കസ് ക്യൂറി സന്ദർശിച്ചിരുന്നു.

English Summary: Kerala High Court on Potholed Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com