തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശഭരണവകുപ്പിൽ അല്ലെന്നും തദ്ദേശസ്ഥാപനങ്ങളിലാണെന്നും മന്ത്രി കെ.ടി.ജലീൽ. വിജിലൻസിന്റെ അഴിമതി സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ജേക്കബ് തോമസുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഇക്കാര്യത്തിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തദ്ദേശസ്ഥാപനവകുപ്പാണ് അഴിമതിയിൽ ഒന്നാംസ്ഥാനത്ത് എന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. പഞ്ചായത്തുകൾ മുതൽ കോർപറേഷനുകൾ വരെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട അഴിമതിക്കേസുകളാണു ഭൂരിഭാഗവും. ഏറ്റവും കൂടുതൽ പരാതികളുള്ള കോർപറേഷനുകൾ, ടൗൺ പ്ലാനിങ് ഓഫിസുകൾ എന്നിവ വിജിലൻസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിനു കീഴിലാക്കും.
ഏറെവർഷമായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകൾ ആറുമാസത്തിനകം തീർപ്പാക്കാൻ സെക്രട്ടേറിയറ്റിൽ പ്രത്യേക സെൽ തുടങ്ങും. തദ്ദേശസ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാൻ യുവജനസംഘടനകളുടെ പിന്തുണ തേടും. അഴിമതി സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ അറിയിക്കാൻ തുടങ്ങിയ ഫോർ ദ് പീപ്പിൾ വെബ്സൈറ്റ് കൂടുതൽ ഫലപ്രദമാക്കുമെന്നും ജലീൽ അറിയിച്ചു.