കട്ടപ്പന ∙ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മ കിടക്കയ്ക്കു തീ പടർന്നതിനെത്തുടർന്നു പൊള്ളലേറ്റു മരിച്ചു. ഇരട്ടയാർ നത്തുകല്ല് നെയ്‌വേലിക്കുന്നേൽ പരേതനായ വർക്കി കുര്യന്റെ ഭാര്യ അന്നമ്മയാണ്(86) ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. മെഴുകുതിരിയിൽനിന്നോ ഷോർട് സർക്യൂട്ട് മൂലമോ കിടക്കയിലേക്കു തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ മോഹനൻ നായർ പുരയിടത്തിലേക്കു പോകവെയാണ് അന്നമ്മയുടെ വീട്ടിൽനിന്ന് പുക ഉയരുന്നതു കണ്ടത്.
ഉടൻ തൊട്ടടുത്തു താമസിക്കുന്ന അന്നമ്മയുടെ മകൻ വർഗീസിനെ വിവരം അറിയിച്ചു. വർഗീസിന്റെ മകനും മോഹനൻ നായരും ചേർന്ന് പൂട്ടിക്കിടന്ന വീടിന്റെ ജനൽഗ്ലാസ് പൊട്ടിച്ചശേഷം ഹോസിലൂടെ വെള്ളം ഒഴിച്ച് തീ അണച്ചു.
സാരമായി പൊള്ളലേറ്റ അന്നമ്മ അപ്പോഴേക്കും മരണമടഞ്ഞിരുന്നു. രാവിലെ ഏഴരവരെ അന്നമ്മയോടൊപ്പം വീട്ടിലുണ്ടായിരുന്ന വർഗീസ് പള്ളിയിലേക്കു പോയശേഷമാണ് അപകടം. അന്നമ്മ കിടന്നിരുന്ന കട്ടിലും കിടക്കയും തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കട്ടിലും അഗ്നിക്കിരയായി.
മറ്റൊരു കട്ടിലും കിടക്കയും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
സംസ്‌കാരം ഇന്നു മൂന്നിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ചമ്പക്കര ഓലിക്കര കുടുംബാംഗമാണ് അന്നമ്മ. മക്കൾ: മേരി, വർഗീസ്, ക്ലാരമ്മ, ബേബി, ചിന്നമ്മ, സെബാസ്റ്റ്യൻ, ഗ്രേസി, ജോളി കുര്യൻ.