തിരൂരങ്ങാടി ∙ 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കൊടിഞ്ഞി സ്വദേശിയെ തെളിവെടുപ്പിനായി നാട്ടിലെത്തിച്ചു. ഫാറൂഖ് നഗർ പൊറ്റാനിക്കൽ ശുഹൈബിനെയാണ് ഗുജറാത്ത് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്.
രാവിലെ പതിനൊന്നോടെ ഫാറൂഖ് നഗറിലെ വീട്ടിലെത്തിച്ച് ബന്ധുക്കളെപ്പറ്റി ചോദിച്ചറിയുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കുശേഷം മലപ്പുറത്തേക്കു കൊണ്ടുപോയി.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഡോ. രാജ്ദിൽ ചൗളയുടെ നേതൃത്വത്തിലാണു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. പ്രദേശത്തു വലിയ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ദുബായിലായിരുന്ന ശുഹൈബിനെ കഴിഞ്ഞ 22നു കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്.