കണ്ണൂർ∙ അറവുമാടുകളുടെ കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ചു കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു പൊലീസ് കേസെടുത്തു.
വളർത്തു മൃഗങ്ങൾക്കെതിരെയുള്ള പരസ്യമായ ക്രൂരത തടയൽ നിയമം ചേർത്താണു സിറ്റി പൊലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തത്. കാളക്കുട്ടിയെ പരസ്യമായി അറുത്ത സംഭവത്തിൽ യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണു കേസ്.
കാളക്കുട്ടിയെ അറുക്കാൻ ഉപയോഗിച്ച മിനി വാൻ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പരിശോധിച്ച ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് അടുത്ത ദിവസം പൊലീസിനു ലഭിക്കും. സോഷ്യൽ മീഡിയകളിൽ അടക്കം വന്ന കാളക്കുട്ടിയെ അറുത്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനു ശേഷം അറസ്റ്റ് നടപടിയുണ്ടാകും.
സിറ്റി സിഐ കെ.വി.പ്രമോദിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്. സംഭവം വിവാദമായതോടെ നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.