കൊച്ചി∙ പുതിയ സ്വാശ്രയ എൻജിനീയറിങ് കോളജുകളെയും സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ പുതിയ ബാച്ചുകളെയും അടുത്ത ഘട്ട അലോട്മെന്റിൽ ഉൾപ്പെടുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. ആദ്യ അലോട്മെന്റിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ആലപ്പുഴ കാർമൽ എൻജിനീയറിങ് കോളജ് ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.
ആദ്യ അലോട്മെന്റിന് ഓപ്ഷൻ നൽകേണ്ട സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അടുത്ത അലോട്മെന്റിൽ ഉൾപ്പെടുത്താൻ നിർദേശിച്ചത്. സ്വാശ്രയ കോളജുകളിലെ പുതിയ കോഴ്സുകൾക്ക് അനുമതി നൽകേണ്ടെന്ന സർക്കാർ തീരുമാനം കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്റെ തീരുമാനവും സർവകലാശാലയുടെ നിലപാടും ഹൈക്കോടതി തിരുത്തിയ സാഹചര്യത്തിൽ സ്വാശ്രയ കോളജുകളുടെ പുതിയ കോഴ്സുകൾ അടുത്ത അലോട്മെന്റിൽ ഉൾപ്പെടുത്തണമെന്നാണു നിർദേശം.
ഇതേ ആവശ്യമുന്നയിച്ചു നാലു സ്വാശ്രയ ഫാർമസി കോളജുകൾ നൽകിയ ഹർജിയിൽ അടുത്ത നോട്ടിഫിക്കേഷനിൽ ഇവയെ ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
ചാലക്കുടി നിർമല കോളജ്, കട്ടപ്പന സെന്റ് ജോൺസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, മൂവാറ്റുപുഴ മൂകാംബിക കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, തൃശൂരിലെ എലിംസ് ഫാർമസി കോളജ് എന്നിവയുടെ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.