കാക്കനാട് (കൊച്ചി) ∙ ഇൻഫോപാർക്കിലെ കമ്പനി കരാർ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തുകൊണ്ടിരുന്ന വെബ്സൈറ്റുകൾ ഹാക് ചെയ്തു കമ്പനിക്ക് 23 ലക്ഷം രൂപ നഷ്ടം വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഐടി ജീവനക്കാരനായ, ആലുവ തായിക്കാട്ടുകര എസ്പിഡബ്ല്യു റോഡിൽ നിർമാല്യം വീട്ടിൽ നിർമൽ കമ്മത്ത് (34) ആണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ഇൻഫോപാർക്ക് സിഐ പി.കെ. രാധാമണി നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്.
പ്രതി ഇതേ കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നു. പ്രകടനം മോശമായതിനു വിശദീകരണം ചോദിച്ചതിനെ തുടർന്നു കുറച്ചുനാളായി ജോലിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. തുടർന്നു കൊരട്ടി ഇൻഫോപാർക്കിലെ കമ്പനിയിൽ ജോലിക്കു കയറി.
അവരുടെ കംപ്യൂട്ടർ ഉപയോഗിച്ചാണ് കാക്കനാട്ടെ കമ്പനി വിദേശ കമ്പനികൾക്കു വേണ്ടി രൂപകൽപന ചെയ്യുന്ന വെബ്സൈറ്റുകൾ ഹാക് ചെയ്തത്. കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.