പത്തനംതിട്ട ∙ കടമ്മനിട്ട കല്ലേലിയിൽ പതിനേഴുകാരി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ കല്ലേലിമുക്ക് തേക്കുംമൂട്ടിൽ സജിൽ (23) പൊലീസ് പിടിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
മജിസ്ട്രേട്ട് മൊഴിയെടുത്തു. സജിൽ ആണ് തീ കൊളുത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സജിലിന് 60% പൊള്ളലേറ്റിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെളളിയാഴ്ച രാത്രി ഏഴരയോടെ കല്ലേലിമുക്കിനു സമീപം കുരീത്തെറ്റ കോളനിയിലായിരുന്നു സംഭവം. പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞ സജിൽ ഇന്നലെ ഉച്ചയോടെയാണ് പൊലീസിന്റെ പിടിയിലായത്.
ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, കോഴഞ്ചേരി സിഐ ബി.അനിൽ, ആറന്മുള എസ്ഐ എ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. സംഭവ സ്ഥലത്തിനു മുക്കാൽ കിലോമീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലും തൊട്ടടുത്ത് ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലുമായി ഒളിച്ചു കഴിയുകയായിരുന്നു സജിൽ.