തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് കോഴ വിവാദം ബിജെപിയിൽ തിളച്ചുമറിയുമ്പോൾ ടെക്നോ പാർക്കിലെ തേജസ്വിനി കെട്ടിടത്തിനു നികുതിയിളവു നൽകിയതുമായി ബന്ധപ്പെട്ട ആരോപണം വീണ്ടും തലപൊക്കുന്നു. നികുതിയിളവു കാര്യത്തിൽ ബിജെപി കൗൺസിലർ അധ്യക്ഷയായ കോർപറേഷൻ നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി 4.92 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനായും അന്വേഷണക്കമ്മിഷനെ നിയമിക്കുന്ന കാര്യം ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന.
കോർപറേഷനു കോടികൾ നഷ്ടം വരുത്തിയാണു തേജസ്വിനി കെട്ടിടത്തിനു നികുതിയിളവു നൽകാൻ സിമി ജ്യോതിഷ് അധ്യക്ഷയായ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനമെടുത്തത്. മേയറോ സെക്രട്ടറിയോ അറിയാതെയാണു കമ്മിറ്റി അധ്യക്ഷ തീരുമാനമെടുത്തതെന്നാണ് ആരോപണം. പുതിയ കെട്ടിടങ്ങൾക്കുള്ള നികുതി 18% നിരക്കിൽ ഈടാക്കുന്നതിന് 2008 ഒക്ടോബർ 23ലെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു തേജസ്വിനി കെട്ടിടത്തിനു നികുതി നിർണയം നടത്തിയതു കുറച്ചു നൽകണമെന്നു കാണിച്ച് അന്നത്തെ നികുതി അപ്പീൽ കാര്യ കമ്മിറ്റിക്ക് അപേക്ഷ ലഭിച്ചു.
ഈ അപേക്ഷ പരിഗണിച്ചു നികുതി അപ്പീൽ കാര്യ കമ്മിറ്റിയുടെ 2011 സെപ്റ്റംബർ മൂന്നിനു ചേർന്ന യോഗം 2007–08 രണ്ടാം അർധവർഷം മുതൽ 2008–09 ഒന്നാം വർഷം വരെ ആറു ശതമാനം നിരക്കിലും 2008–09 രണ്ടാം അർധവർഷം മുതൽ 18% നിരക്കിലും നികുതി പുനർനിർണയിക്കുന്നതിനു തീരുമാനിച്ചു. അങ്ങനെ തേജസ്വിനി കെട്ടിടത്തിന്റെ നികുതി പ്രതിവർഷം 86,93,640 രൂപ നിരക്കിൽ പുനർനിർണയിച്ചു. സെക്രട്ടറിയുടെ ഈ ഉത്തരവ് അട്ടിമറിച്ചുവെന്നാണ് ആരോപണം.
സിമി ജ്യോതിഷിന്റെ അധ്യക്ഷതയിൽ 2016 ഡിസംബർ 24നു ചേർന്ന നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് ഈ വിഷയം പരിഗണിച്ചു പുതിയ ഉത്തരവു പുറപ്പെടുവിച്ചത്. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി സെക്‌ഷൻ ക്ലാർക്കിനെ സസ്പെൻഡ് ചെയ്തു. വിവാദമായതോടെ സിമി ജ്യോതിഷ് കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നും സംഭവത്തെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ജില്ലാനേതൃത്വം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സ്വന്തമായി തീരുമാനമെടുത്തിട്ടില്ലെന്നും ഏതന്വേഷണം നടന്നാലും സ്വാഗതം ചെയ്യുന്നുവെന്നും സിമി ജ്യോതിഷ് കൗൺസിൽ യോഗത്തിൽ അറിയിച്ചു വിഷയം ഉയർന്നുവന്ന ഘട്ടത്തിൽ ശക്തമായി ഇടപെടുകയും സമരങ്ങൾ നയിക്കുകയും ചെയ്ത എൽഡിഎഫ് ജില്ലാ കമ്മിറ്റി ഇപ്പോൾ വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ല.