തിരുവനന്തപുരം∙ കേന്ദ്ര വൈദ്യുതി ലഭ്യതയിലുള്ള കുറവു മൂലം സംസ്ഥാനത്തു രണ്ടാം ദിവസവും ലോഡ്ഷെഡിങ് തുടരുന്നു. ആന്ധ്രയിലെ ഗജുവാക്ക 400 കെവി സബ്സ്റ്റേഷനിൽ ഉണ്ടായ തകരാർ ഇതേവരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇന്നു സ്ഥിതി മെച്ചപ്പെടുമോയെന്നു പറയാനാവില്ലെന്നു വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
കേന്ദ്രനിലയങ്ങളിലെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി വിഹിതത്തിലെ കുറവും പുനഃസ്ഥാപിച്ചിട്ടില്ല. രാമഗുണ്ടം (40 മെഗാവാട്ട്), സിംഹാദ്രി (20 മെഗാവാട്ട്), താൽച്ചർ (30 മെഗാവാട്ട്) എന്നീ നിലയങ്ങളിൽ നിന്നു കേരളത്തിനു ലഭിക്കേണ്ട വൈദ്യുതി വിഹിതത്തിൽ 90 മെഗാവാട്ടിന്റെ കുറവുണ്ടായി.
ഇതുകൂടി ചേർത്ത് ഇന്നലെ ഏകദേശം 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണു കേരള ഗ്രിഡിൽ ഉണ്ടായത്. തുടർന്ന്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരം 6.45 മുതൽ രാത്രി 10.45 വരെ 15 മിനിറ്റ് വീതം ലോഡ്ഷെഡിങ് ഏർപ്പെടുത്തുകയായിരുന്നു.