രാജകുമാരി∙ ചിന്നക്കനാലിൽ തച്ചങ്കരി എസ്റ്റേറ്റിനോട് ചേർന്നുള്ള വൈദ്യുതിവേലിയിൽ തട്ടി ഇരുപത് വയസുള്ള പിടിയാന ചരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതിയും എസ്റ്റേറ്റ് ഉടമയുമായ ടിസൻ തച്ചങ്കരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൊടുപുഴ സെഷൻസ് കോടതിയിൽ ടിസൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് 29ന് ദേവികുളം റേഞ്ച് ഓഫിസിൽ ഹാജരായത്. ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകുകയുമായിരുന്നു.
കേസിലെ ഒന്നാം പ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ പാറത്തോട് മേത്തുരുത്തിൽ ഷിജോയെ (34) സംഭവദിവസം തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വനംവന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 10 നാണു പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.