നെടുമ്പാശേരി ∙ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഇരയായ യുവനടിയെ അവഹേളിക്കുന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ അന്വേഷണം ഊർജിതമാക്കി. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നെടുമ്പാശേരി സിഐ പി.എം. ബിജുവിന്റെ നേതൃത്വത്തിൽ നടിയുടെ വസതിയിലെത്തിയാണു മൊഴിയെടുത്തത്.
തന്നെ ഉപദ്രവിച്ചവർക്കെതിരെ മനുഷ്യ മനഃസാക്ഷിയുണർന്നപ്പോൾ അതിക്രമത്തിന് ഇരയായ തന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ ചില ജനപ്രതിനിധികൾ ശ്രമിച്ചത് മാനസികമായി തളർത്തിയെന്നാണു നടിയുടെ മൊഴി. കുറ്റംചെയ്തവരെ സഹായിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇത്തരം പ്രസ്താവനകൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നടിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം പി.സി. ജോർജിനെ പൊലീസ് ചോദ്യം ചെയ്യും.
ചില പ്രത്യേക തരം കുറ്റകൃത്യത്തിൽ ഇരയാവുന്നവരുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത് തടയുന്നതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി 228 എ) വകുപ്പ് അനുസരിച്ചാണു ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. മൊഴികൾ പഠിച്ച ശേഷം ആവശ്യമാണെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്.