തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ എതിർപ്പ് അവഗണിച്ചു നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പള വർധനയ്ക്കു മിനിമം വേജസ് കമ്മിറ്റി അംഗീകാരം നൽകി. ജൂലൈ 20നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ ചർച്ചയിലുണ്ടായ തീരുമാനപ്രകാരമുള്ള വർധന നടപ്പാക്കും. ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന നടപ്പാക്കണമെന്നു കമ്മിറ്റി ശുപാർശ ചെയ്തു.
നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം എന്ന സർക്കാർ നിർദേശം അംഗീകരിച്ചു. കിടക്കകളുടെ എണ്ണമനുസരിച്ച് 20,000 രൂപ മുതൽ 35,000 രൂപ വരെയാണു നഴ്സുമാർക്കു ശമ്പളം ലഭിക്കുക. മറ്റു ജീവനക്കാർക്ക് 16,000 രൂപ മുതൽ 27,000 രൂപ വരെ ശമ്പള വർധന കൂടാതെ ഷിഫ്ട് സമ്പ്രദായം, െട്രയിനി സമ്പ്രദായം എന്നിവയോടു മാനേജ്മെന്റ് പ്രതിനിധികൾ വിയോജിച്ചു.
ഇവരുടെ വിയോജനത്തോടെയുള്ള റിപ്പോർട്ട് ലേബർ കമ്മിഷണർ കെ.ബിജു തൊഴിൽ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിനു നൽകും. ഇതു പരിശോധിച്ചശേഷം തൊഴിൽ വകുപ്പ് കരട് വിജ്ഞാപനം തയാറാക്കും. പരാതി നൽകാൻ 15 ദിവസം വരെ ലഭിക്കും. ചർച്ചകൾക്കുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.