Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെ കൊല്ലുമെന്നു വ്യവസായിക്ക‌ു ഗുണ്ടയുടെ ഭീഷണി; നടപടി എടുക്കാതെ പൊലീസ്

കൊച്ചി ∙ പണം നൽകിയില്ലെങ്കിൽ മകനെ കൊല്ലുമെന്നു കൊച്ചിയിലെ വ്യവസായിക്ക‌ു തിരുവനന്തപുരത്തെ ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണി. തിരുവനന്തപുരത്തെ വ്യവസായിയുമായുള്ള ബിസിനസ് തർക്കത്തിൽ ഇടപെട്ടുകൊണ്ടാണ‌ു കരാട്ടേ ജോണി എന്ന ഗുണ്ട ഫോൺവഴി ഭീഷണി മുഴുക്കിയത്. 15 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപ നൽകി ഇടപാടു തീർക്കണമെന്നാണ് ആവശ്യം.

ഭീഷണിക്കാര്യം ചൂണ്ടിക്കാട്ടി വ്യവസായി ഡിജിപിക്കു പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ഭീഷണിയുടെ ശബ്ദരേഖ മനോരമ ന്യൂസാണു പുറത്തുവിട്ടത്. വിദ്യാർഥിയായ മകൻ തന്റെ നിരീക്ഷണത്തിലുണ്ടെന്നും പണം ന‍ൽകിയില്ലെങ്കിൽ മകനെ വെട്ടിക്കൊല്ലുമെന്നുമാണു ഭീഷണി. ജയിലിൽ പോകുന്നതിനു തനിക്കു മടിയില്ല. ഇങ്ങനെ പലതും നടത്തിക്കൊടുത്തിട്ടുണ്ടെന്നും ഫോണിലൂടെ ഇയാൾ പറയുന്നു.

തിരുവനന്തപുരത്ത് പൊലീസുകാരനെ ആക്രമിച്ചതടക്കം പല കേസുകളിൽ പ്രതിയാണു കരാട്ടേ ജോണി. നാലു തവണ ഈ രീതിയിൽ വ്യവസായിക്ക് ഭീഷണി കോൾ വന്നിരുന്നു. അഞ്ചു ദിവസം മുൻപാണ് ഒടുവിൽ വിളിച്ചത്. ക്വട്ടേഷൻ ഏൽപിച്ച വ്യക്തി ഫോണിൽ സംസാരിച്ച ശേഷമാണു കരാട്ടേ ജോണിയുടെ വിളി തുടങ്ങിയതെന്നും പരാതിയിൽ പറയുന്നു.