കോട്ടയം ∙ ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില ഫെബ്രുവരിയിൽ പുതുക്കും. മരുന്നുവില നിയന്ത്രിക്കുന്ന നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഇതിന്റെ ഭാഗമായി മരുന്നുകമ്പനികളിൽ നിന്ന് അഭിപ്രായം തേടി. കേരളത്തിൽ നിന്നുള്ള വിവരങ്ങൾ സംസ്ഥാന ഡ്രഗ് കൺട്രോളർ എൻപിപിഎയ്ക്കു സമർപ്പിച്ചു.
ഓരോ വർഷവും വില പുതുക്കുന്നതിനായി ഡിസംബർ അവസാനം വരെയാണു നിർദേശങ്ങൾ സ്വീകരിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ വില 85 ശതമാനം കുറച്ച എൻപിപിഎ, പിന്നീടു വിലയിൽ നേരിയ പരിഷ്കാരം വരുത്തിയിരുന്നു. സ്റ്റെന്റ് വിപണിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ബഹുരാഷ്്ട്ര കമ്പനികൾ വില നിയന്ത്രണത്തെ ശക്തമായി എതിർത്തിരുന്നു. ഇത്തരം കമ്പനികളിലൊന്നായ അബോട്ട്, അവരുടെ അതിനൂതന സ്റ്റെന്റ് ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിക്കുകയും ചെയ്തു.
സ്റ്റെന്റ് വില വ്യതിയാനം:
∙ ബെയർ മെറ്റൽ സ്റ്റെന്റ് (ലോഹസങ്കരം കൊണ്ടു നിർമിച്ചത്)
പഴയ വില 30,000 – 75,000 രൂപ.
ഇപ്പോൾ – 7,400 രൂപ.
∙ ഡ്രഗ് ഇല്യൂട്ടിങ് സ്റ്റെന്റ്
(രക്തം വീണ്ടും കട്ടപിടിക്കുന്നതു തടയുന്നതിനായി നിശ്ചിത അളവിൽ മരുന്നു പുറപ്പെടുവിക്കുന്ന തരം സ്റ്റെന്റുകൾ. ഇവയ്ക്കു മരുന്നിന്റെ ആവരണമുണ്ടാകും)
പഴയ വില 22,500 – 1.80 ലക്ഷം രൂപ.
ഇപ്പോൾ – 30,180 രൂപ.