പനജി∙ രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചപ്പോൾ അഭിമാനത്തിന്റെ ആകാശത്തിലേക്കു പറന്നുയർന്ന് മലയാള സിനിമ. മികച്ച നടിക്കുള്ള രജതമയൂരം പാർവതിക്ക്, ‘ടേക്ക് ഓഫി’നു പ്രത്യേക ജൂറി പുരസ്കാരം.
ഗോവയിൽ നടന്ന നാൽപത്തിയെട്ടാം ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്ഐ)യിൽ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരേയൊരു മലയാള ചലച്ചിത്രമായ ‘ടേക്ക് ഓഫി’ലെ അഭിനയ മികവിനാണു പാർവതിക്കു പുരസ്കാരം. യുദ്ധകലുഷിതമായ ഇറാഖിൽ അകപ്പെട്ടുപോകുന്ന സമീറയെന്ന മലയാളി നഴ്സിന്റെ വേഷമായിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത്, ആന്റോ ജോസഫ് നിർമിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിൽ പാർവതിയുടേത്.
യുപി വനിതാക്ഷേമ മന്ത്രി റീത്ത ബഹുഗുണ ജോഷി പാർവതിക്കു പുരസ്കാരം സമ്മാനിച്ചു. രജതമയൂരത്തിനൊപ്പം 10 ലക്ഷം രൂപയാണു സമ്മാനം. ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരമായി സംവിധായകൻ മഹേഷ് നാരായണൻ രജതമയൂരവും 15 ലക്ഷം രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. കേരളത്തിലെ നഴ്സുമാർക്കും പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന എല്ലാ വനിതകൾക്കുമായി പാർവതിയും മഹേഷും അവാർഡുകൾ സമർപ്പിച്ചു.