Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്കും ശോഭാ സുരേന്ദ്രനും അസുഖം വേറെ എന്തോ ആണ്: മന്ത്രി മണി

MM Mani

കാഞ്ഞങ്ങാട് ∙ ബിജെപി നേതാക്കളായ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നു മന്ത്രി എം.എം.മണി. കാഞ്ഞങ്ങാട് സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനത്തിലാണു മണിയുടെ പരാമർശം. ‘കേരളം രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്– ശശികലയും ശോഭാ സുരേന്ദ്രനും. ആദ്യത്തെയാൾ വാ തുറന്നാൽ പ്രശ്നമാണ്, വർഗീയതയായിപ്പോകും. രണ്ടാമത്തേയാൾക്ക് ആണുങ്ങളെ തല്ലാനാണ് ഇഷ്ടം. എന്റെ പല്ല് അടിച്ചു തെറിപ്പിക്കുമെന്ന് ഒരിക്കൽ വീരവാദം മുഴക്കി. മര്യാദയ്ക്ക് ആളുകളോടു പെരുമാറണമെന്നു പറഞ്ഞു കൊടുക്കാൻ ഇവരുടെ ഭർത്താക്കൻമാർക്ക് അറിയില്ലേ? എല്ലാം ഒരു തരം ഏർപ്പാടാണ്’– മണി പറഞ്ഞു.

ബിജെപിയുടെ ജനരക്ഷാ മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നു പോലും സ്ത്രീകളെത്തി മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി. ഇവിടെ രണ്ടു പേരെക്കൊണ്ടു തന്നെ പൊറുതിമുട്ടിയപ്പോഴാണ് ഉത്തരേന്ത്യയിൽ നിന്ന് സ്ത്രീകളെ ഇറക്കുമതി ചെയ്തതെന്നും മന്ത്രി പരിഹസിച്ചു. സിപിഎം തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവരാണെന്ന് ‘കൂടെയുള്ളവർ’ പോലും പറയുന്നുവെന്നും സിപിഐയെ പരോക്ഷമായി വിമർശിച്ചു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആർഎസ്എസും ബിജെപിയും ഭീഷണി മുഴക്കിയപ്പോൾ പോലും ഇവർ തടഞ്ഞില്ല. തല്ലും പുലഭ്യവും കേൾക്കാനുള്ള പാർട്ടിയാണ് സിപിഎമ്മെന്നാണ് പലരുടെയും വിചാരമെന്നും മണി പറഞ്ഞു.