കൊച്ചി ∙ നിലവാരമില്ലെന്ന കാരണത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തിൽ നിന്നു കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 22.8 ലക്ഷം രൂപയുടെ മരുന്ന്. ഒരു മാനദണ്ഡവും പാലിക്കാതെ മരുന്നു നിർമിച്ചതിന് 12 കമ്പനികൾക്കെതിരെ നിയമ നടപടികളും ഡ്രഗ് കൺട്രോൾ വിഭാഗം ആരംഭിച്ചു. നിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകൾ അതതു കമ്പനികൾ തന്നെ തിരിച്ചെടുക്കുകയാണ്.
ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ നിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകൾ കമ്പനികൾക്കു തിരിച്ചെടുക്കേണ്ടി വരുന്നത് ആദ്യമായിട്ടാണ്. സാധാരണ ഗതിയിൽ പരിശോധനാ ഫലം പുറത്തു വരുമ്പോഴേക്കും മരുന്നിന്റെ ആ ബാച്ച് മുഴുവൻ വിറ്റഴിക്കാറാണ് പതിവ്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ രണ്ടു ലാബുകളിലാണ് ഇത്തവണ 8900 സാംപിളുകൾ പരിശോധിച്ചത്.
പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടേതും വേദനാ സംഹാരികളുടേതും ഉൾപ്പെടെ 145 സാംപിളുകൾ പരിശോധനയിൽ പരാജയപ്പെട്ടു. ഇവയുടെ മൂല്യം 23 ലക്ഷം രൂപയോളം വരും. ഡ്രഗ് കൺട്രോൾ ഡിപാർട്മെന്റിന്റെ നോട്ടിസ് ലഭിച്ചതിനെ തുടർന്ന് ഈ മരുന്നുകൾ കമ്പനികൾ തന്നെ തിരിച്ചെടുത്തു നശിപ്പിച്ചു. മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത 12 കമ്പനികൾക്കെതിരെയാണ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്.