Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി ബഷീറിന്റെ പുനർനിയമനം: സർക്കാർ ഹർജി നൽകി

saji-basheer

കൊച്ചി ∙ സിഡ്കോ മുൻ എംഡി സജി ബഷീറിനു പുനർനിയമനം നൽകണമെന്ന മുൻ ഉത്തരവു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാർ നിയന്ത്രിത കമ്പനിയുടെ എംഡിയാക്കിയതു സ്ഥിരനിയമനമാണെന്ന തെറ്റിധാരണയിലാണു സജി ബഷീർ കോടതിയെ സമീപിച്ചതെന്നു സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും സമർപ്പിച്ച റിവ്യൂ ഹർജിയിൽ ആരോപിക്കുന്നു.

ഹർജിക്കൊപ്പം രേഖകൾ ഹാജരാക്കിയിരുന്നെങ്കിൽ ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രഫിക് സെന്ററിലെ ഉദ്യോഗസ്ഥനായി തുടരുകയാണെന്ന നിഗമനത്തിൽ കോടതി എത്തുമായിരുന്നില്ല. അവിടത്തെ സേവനം അവസാനിപ്പിച്ചുകൊണ്ടാണു സിഡ്കോ എംഡിയായി ഡപ്യൂട്ടേഷനിൽ നിയമിച്ചത്. 2011 ഫെബ്രുവരി 24ലെ ഉത്തരവിലൂടെ ഡപ്യൂട്ടേഷൻ നിയമനം സ്ഥിരമാക്കിയെന്നും പിന്നീടു കെഎസ്ഐഇ എംഡിയാക്കിയെന്നുമാണു സജി ബഷീർ കോടതിയെ അറിയിച്ചതെന്നു സർക്കാർ ചൂണ്ടിക്കാട്ടി.

നടപടിക്രമങ്ങളില്ലാതെ സസ്പെൻഷനിൽ നിർത്തുന്നതു ശരിയല്ലെന്നും സർക്കാർ കമ്പനികളിലോ പൊതുമേഖലാ സ്ഥാപനത്തിലോ നിയമനം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സജി ബഷീറിന്റെ ഹർജി. സിഡ്കോ എംഡി നിയമനത്തിനു സജി ബഷീർ യോഗ്യനല്ലെങ്കിൽ മാതൃസ്ഥാപനത്തിലെ സ്ഥിരംജോലിക്കാരനായിരുന്നതു പരിഗണിച്ച് അവിടേക്കു തിരിച്ചുവിടുകയോ പകരം നിയമനം നൽകുകയോ വേണമെന്നായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഔദ്യോഗിക പെരുമാറ്റദൂഷ്യം ഉണ്ടെങ്കിൽ നടപടി നിയമാനുസൃതം വേണമെന്നും നിർദേശിച്ചിരുന്നു.