Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ അപ്പീൽ: സതികുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി

തൃശൂർ ∙ സംസ്ഥാന സ്കൂൾ‌ യുവജനോത്സവത്തിൽ വ്യാജ അപ്പീൽ നൽകിയെന്ന കേസിൽ അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി സതികുമാറിനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ തവണ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ സതികുമാർ ടോയ്‌ലറ്റ് ക്ലീനർ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അതോടെ മൂന്നു ദിവസം ചോദ്യം ചെയ്യാൻ പറ്റാതായി. ഇതു പരിഗണിച്ചാണു കോടതി വീണ്ടും മൂന്നു ദിവസം കൂടി പൊലീസ് കസ്റ്റഡി അനുവദിച്ചത്. 

വ്യാജരേഖ ഉണ്ടാക്കാൻ സഹായിച്ച ചിലരെ കണ്ടെത്താനുള്ള ശ്രമമാണു ക്രൈംബ്രാഞ്ച് നടത്തുന്നത്. കാര്യമായ വിവരങ്ങളൊന്നും ഇതുവരെ സതികുമാർ നൽകിയിട്ടില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പലപ്പോഴും പറയുന്നത്. രണ്ടു പ്രമുഖർ സതികുമാറിനെ സഹായിച്ചുവെന്നാണു കരുതുന്നത്. സതികുമാർ നൽകിയ സൂചനയും അതാണ്.