തിരുവനന്തപുരം∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടിലേക്കുള്ള നാലര കിലോമീറ്റർ റോഡ് നന്നാക്കാൻ രണ്ടു കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. റോഡിനു മധുവിന്റെ പേരു നൽകണം. മധുവിന്റെ കുടുംബത്തിനു പ്രഖ്യാപിച്ച സാമ്പത്തിക സഹായം 10 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷമാക്കണമെന്നും മധുവിന്റെ ഇളയസഹോദരിക്കു സർക്കാർ ജോലി നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ബിഫാം പഠനം കഴിഞ്ഞു ജോലി ഉപേക്ഷിച്ചു വനത്തിൽ അലയുന്ന മധുവിന്റെ ബന്ധു രാജേന്ദ്രനെ കണ്ടെത്താൻ നടപടിയെടുക്കണം. രാജേന്ദ്രനെ ആരെങ്കിലും വധിക്കുമോയെന്ന മധുവിന്റെ അമ്മ മല്ലിയുടെ ആശങ്കയ്ക്കു പരിഹാരമുണ്ടാകണം. ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ആവശ്യമായ മണ്ണെണ്ണ വിതരണം ചെയ്യണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ മാത്രമായി തൊഴിലുറപ്പുപദ്ധതി വിപുലീകരിച്ചിരുന്നു. ഇതു തുടരണം. പാചകം ചെയ്ത ഭക്ഷണം എല്ലാ കുടുംബങ്ങളിലും എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ഇപ്പോൾ നാമമാത്രമാണ്.