അഗളി ∙ജീവനു ഭീഷണിയുണ്ടെന്നു മധുവിന്റെ കുടുംബം സുരേഷ്ഗോപി എംപിയോട്. മധുവിന്റെ കൊലപാതകക്കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും കുടുംബം ആവശ്യമുന്നയിച്ചു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ചിണ്ടക്കി താഴെ ഊരിലെ വീട് സന്ദർശിച്ചപ്പോഴാണു സുരേഷ്ഗോപിയോടു മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരായ ചന്ദ്രികയും സരസുവും ഈ ആവശ്യമുന്നയിച്ചത്. തങ്ങൾക്കും ബന്ധുക്കൾക്കും നേരെ ചിലരിൽ നിന്നു ഭീഷണിയുണ്ടെന്നും കേസന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും ഇവർ വെളിപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി നൽകിയ ഉറപ്പ് വിശ്വസിക്കാമെന്നു സുരേഷ്ഗോപി കുടുംബാംഗങ്ങളോടു പറഞ്ഞു. പൊലീസ് അന്വേഷണവും മജിസ്റ്റീരിയൽ അന്വേഷണവും നടക്കുന്നുണ്ട്. ഇതിന്റെ പുരോഗതി നോക്കാമെന്നും എന്തു സംഭവിച്ചാലും മുഖ്യമന്ത്രി ഉത്തരവാദിയാണ്. മധുവിന്റെ രക്തസാക്ഷിത്വം ഭാരതത്തിലെ മുഴുവൻ വനവാസികളുടെയും ഉന്നമനം ഉറപ്പാക്കുന്നതിനു കാരണമാകും.
ആദിവാസികളുടെ ജീവിത വികസനത്തിനും സുരക്ഷിതത്വത്തിനും പുതിയ നിയമങ്ങളും ഭരണ സംവിധാനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് എംപിക്കൊപ്പമുണ്ടായിരുന്നു.