തിരുവനന്തപുരം∙ ബസ് നിരക്കു കൂട്ടിയതിനുശേഷം കെഎസ്ആർടിസിക്കു പ്രതിദിന വരുമാനത്തിൽ ശരാശരി 30 ലക്ഷം രൂപയുടെ വർധന. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഒന്നുമുതൽ എട്ടുവരെയുള്ള തീയതികളിലെ വരുമാനക്കണക്കിലാണു വർധന. ഫെബ്രുവരി ഒന്നുമുതൽ എട്ടുവരെ 47.48 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ മാർച്ച് ഒന്നുമുതൽ എട്ടുവരെയുള്ള വരുമാനം 49.9 കോടിയായി.
മാർച്ച് ഒന്നു മുതലാണു നിരക്കു വർധിപ്പിച്ചത്. ചില ദിവസങ്ങളിൽ മുൻ മാസത്തെക്കാൾ 50 ലക്ഷം രൂപവരെ വരുമാനം വർധിച്ചെങ്കിലും ചുരുക്കം ദിവസങ്ങളിൽ ഫെബ്രുവരിയെക്കാൾ 20 ലക്ഷം വരെ വരുമാനം കുറഞ്ഞതു കെഎസ്ആർടിസി അധികൃതരെ ആശങ്കയിലാക്കി. ഫെബ്രുവരി രണ്ടിന് 5.81 കോടി രൂപയായിരുന്നു വരുമാനം. മാർച്ച് രണ്ടിനു വരുമാനം 5.61 കോടിയായി കുറഞ്ഞു. രണ്ടും വെള്ളിയാഴ്ചയായിരുന്നു. നിരക്കു വർധനയോടെ വരുമാനം ആറുകോടിയിൽ താഴില്ലെന്ന കെഎസ്ആർടിസിയുടെ കണക്കുകൂട്ടലും തെറ്റി.