Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കവിതയാണ്, കരുണ കാട്ടണം’ ; തന്റെ കവിത പഠിപ്പിക്കരുതെന്ന് ചുള്ളിക്കാടിന്റെ അഭ്യർഥന

Balachandran-chullikkad

കൊച്ചി ∙ ‘അൻപതു വർഷത്തെ കവിതയെഴുത്തിനിടയിൽ സാഹിത്യത്തിന്റെ പേരിൽ ഒരു ബഹുമതിയും സ്വീകരിച്ചിട്ടില്ല. ആദ്യമായി ഒരു അപേക്ഷ കേരള ജനതയ്ക്കും അധികാരികൾക്കും മുൻപിൽ വയ്ക്കുകയാണ്. സ്കൂളിലോ കോളജിലോ സർവകലാശാലയിലോ ഇനി എന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതിയിൽനിന്നും എന്റെ രചനകൾ ഒഴിവാക്കണം. എന്റെ കവിതയിൽ ഗവേഷണവും അനുവദിക്കരുത്’ – അപേക്ഷ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റേതാണ്.

മൂന്നു കാരണങ്ങളാണ് ഇങ്ങനെയൊരപേക്ഷ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നു കവി പറയുന്നു. 

ഒന്ന്: അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാർക്ക് വാരിക്കോരി കൊടുത്തു വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നു. 

രണ്ട്: മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നു. 

മൂന്ന്: അബദ്ധപഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്കു പോലും ഗവേഷണ ബിരുദം നൽകുന്നു.

ആ ആന‘ന്തം’    വേണ്ട 

പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം കവി വിശദീകരിക്കുന്നതിങ്ങനെ: ‘അടുത്തിടെ ഒരു സർവകലാശാലയിൽ കവിത വായിക്കാൻ ക്ഷണം കിട്ടി. എന്റെ ‘ആനന്ദധാര’ എന്ന കവിത വായിക്കണമെന്നഭ്യർഥിച്ച് ഒരു വിദ്യാർഥി കുറിപ്പു തന്നു. അതു വായിച്ചു നോക്കിയപ്പോൾ ഞെട്ടി. ആനന്ദം എന്ന വാക്ക് ആനന്തം എന്നാണെഴുതിയിരിക്കുന്നത്! ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നയാളാണ് എന്നാലോചിക്കണം. അതുപോലെ, എന്റെ കവിതയിൽ ഗവേഷണം നടത്തുന്ന അധ്യാപിക ഏതാനും മാസം മുൻപു ഗവേഷണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലി അയച്ചുതന്നു. ചോദ്യങ്ങൾ അർഥശൂന്യമാണെന്നു മാത്രമല്ല, നിറയെ അക്ഷരത്തെറ്റുകളും. ഇവരൊക്കെ ആദ്യം അക്ഷരം പഠിക്കട്ടെ. എന്നിട്ട് എന്റെ കവിത പഠിച്ചാൽ മതി. ഭാഷ അറിയാത്ത തലമുറ എന്നെ മറന്നുപൊയ്ക്കോട്ടെ; പരാതിയില്ല.’ 

അങ്ങനെ വിൽക്കാനാകില്ല 

പ്രസിദ്ധീകരിച്ചു കഴിഞ്ഞ കവിത പഠിക്കരുതെന്നും പഠിപ്പിക്കരുതെന്നും ആവശ്യപ്പെടുന്നതു ശരിയാണോ എന്ന ചോദ്യത്തിനു ചുള്ളിക്കാടിന്റെ മറുപടിയിങ്ങനെ: ‘കല്യാണം കഴിച്ചയച്ച മകളെ ഭർത്താവ് തെരുവിൽ വിൽക്കുമ്പോൾ പിതാവിനു വേദനയുണ്ടാകും. ആ വേദനയാണ് എന്റേതും. അതു ശരിതെറ്റുകൾ നോക്കിയല്ല.’

അതൊന്നും ഭാവിതലമുറയ്ക്കു വേണ്ടിയല്ല

വാക്കുകളിലെ അക്ഷരത്തെറ്റ് ഒരു പ്രശ്നമല്ലെന്നു കരുതുന്ന അധ്യാപകരാണ് ഇന്നുള്ളതെന്നും ചിന്താശക്തിയില്ലാത്ത തലമുറകളെ വാർത്തെടുക്കുകയെന്ന കോർപറേറ്റ് അജൻഡയ്ക്കു സേവ ചെയ്യുകയാണ് ഈ അധ്യാപകരെന്നും ചുള്ളിക്കാട് ആരോപിച്ചു. 

വിദ്യാഭ്യാസ കച്ചവടക്കാരും ഭരണാധികാരികളും ചേർന്ന മാഫിയയാണു മാനദണ്ഡം പാലിക്കാതെ മാർക്ക് വാരിക്കോരി നൽകുന്നതിനു പിന്നിൽ. സ്കൂളുകളിലേക്കു കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നതിനും അധ്യാപക തസ്തികകൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണിതു ചെയ്യുന്നത്. ഈ കച്ചവടത്തിൽനിന്ന് എന്റെ കവിത ഒഴിവാക്കിത്തരണം. ഞാൻ കവിതയെഴുതിയതു സമാനഹൃദയരെ ഉദ്ദേശിച്ചു മാത്രമാണ്. ഭാവിതലമുറയ്ക്കു വേണ്ടിയല്ല. കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ അനുവാദം കൊടുത്തതിൽ ദുഃഖിക്കുന്നു.