കൊച്ചി ∙ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് സുപ്രീം കോടതി തൽക്കാലത്തേക്ക് തടയിട്ടെങ്കിലും ഭാവിയിൽ ബാങ്കിങ് മേഖലയിൽ കടുത്ത ആശയക്കുഴപ്പത്തിന് ഇതു വഴിവയ്ക്കുമെന്നു സൂചന. ആധാറിലെയും നിലവിലുള്ള ബാങ്ക് അക്കൗണ്ടിലെയും വിവരങ്ങൾ തമ്മിൽ നേരിയ വ്യത്യാസമുണ്ടെങ്കിൽപോലും ഇവ ബന്ധിപ്പിക്കാൻ സാധിക്കാത്ത വിധം സോഫ്റ്റ്‌വെയർ നവീകരിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ 50 ശതമാനമെങ്കിലും ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കാതെ റദ്ദാക്കേണ്ടി വരുമെന്നു ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വിദേശത്തെ അക്കൗണ്ടിലേക്കു പണം അയയ്ക്കേണ്ടവർ ഇപ്പോൾതന്നെ ഈ പ്രശ്നത്തിൽ നട്ടം തിരിയാൻ തുടങ്ങിയിട്ടുണ്ട്. ആധാർ വിവരങ്ങളിൽ മാറ്റം വരുത്തി പുതിയ കാർഡ് എടുക്കാനാണ് ഇടപാടുകാരോട് ബാങ്ക് അധികൃതർ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ അന്തിമ വിധി വരാത്തതിനാൽ 60% അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല.