കൊച്ചി ∙ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈ മാസം 28നു ശേഷം അന്തിമ വിജ്ഞാപനം ഇറക്കാൻ അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മിനിമം വേതന നിർണയം ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കക്ഷിചേർന്നു.
സർക്കാർ നയത്തിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്നു കോടതി വാദത്തിനിടെ ചോദിച്ചു. കോടതിയുടെ മധ്യസ്ഥത നടക്കുന്നതിനിടെയാണു സർക്കാർ കരട് വിജ്ഞാപനം ഇറക്കിയതെന്നു ആശുപത്രി മാനേജ്മെന്റുകൾ അറിയിച്ചു. എന്നാൽ മധ്യസ്ഥത വേതനവുമായി ബന്ധപ്പെട്ടായിരുന്നില്ലെന്നും സമരവുമായി ബന്ധപ്പെട്ടാണെന്നും സർക്കാർ അറിയിച്ചു. വിജ്ഞാപനം വന്ന ശേഷം പരാതിയുള്ളവർക്കു ചോദ്യം ചെയ്യാൻ സാധ്യമാണല്ലോ എന്നു പറഞ്ഞു. നിലവിലുള്ളതിന്റെ 150% കൂടുതൽ വേതനമാണു ശുപാർശ ചെയ്യുന്നതെന്നു പരാതിപ്പെട്ടാണു ഹോസ്പിറ്റൽസ് അസോസിയേഷൻ കോടതിയിലെത്തിയത്. 27നു കേസ് വീണ്ടും പരിഗണിക്കും.