തിരുവനന്തപുരം∙ വർഗീയ ഫാഷിസത്തിനും അക്രമത്തിനുമെതിരെ കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്ര ഏപ്രിൽ ഏഴിന് വൈകിട്ടു നാലിനു കാസർകോട്ട് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സ്വീകരണങ്ങൾക്കു േശഷം ജാഥ 25നു തിരുവനന്തപുരത്തു സമാപിക്കും. വിഷു പ്രമാണിച്ച് 13 മുതൽ 16 വരെ ഒഴിവു നൽകിയിട്ടുണ്ട്. 22 നും ജാഥ ഉണ്ടായിരിക്കില്ല.
യാത്രയിൽ അക്രമ രാഷ്ട്രീയത്തിനെതിരെ ‘അമ്മ മനസ്സ്’ എന്ന േപരിൽ ഡിജിറ്റൽ പ്രതിഷേധ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്ന് എം.എം.ഹസൻ പറഞ്ഞു. ഇതിനായി തയാറാക്കിയ മൊബൈൽ ഫോൺ ആപ്, കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ സഹോദരി ഷർമിന ഏപ്രിൽ മൂന്നിന് എറണാകുളത്തു പുറത്തിറക്കും. ജാഥയ്ക്കൊപ്പം എല്ലാ ജില്ലയിലും സ്ത്രീകൾ പ്രതിഷേധം ഡിജിറ്റലായി രേഖപ്പെടുത്തും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനു വധഭീഷണിയുടെ പേരിൽ പൊലീസ് സുരക്ഷ നൽകുന്നത് ആരാച്ചാരെ സംരക്ഷിക്കുന്നതിനു തുല്യമാണെന്നു ഹസൻ പറഞ്ഞു.
ഗോവ മാതൃക തൽക്കാലം ഇല്ല
തിരുവനന്തപുരം ∙ യുവാക്കൾക്കു വഴിയൊരുക്കാൻ ഗോവ പിസിസി അധ്യക്ഷൻ ശാന്താറാം നായിക് സ്ഥാനമൊഴിഞ്ഞ മാതൃക പിൻതുടരാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടതു ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.