കൊച്ചി∙ കൊല്ലം എസ്എൻ കോളജിന്റെ സുവർണ ജൂബിലിക്കു പിരിച്ച തുക കോളജ് മാനേജരെന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ തിരിമറി നടത്തിയെന്ന് ആരോപിക്കുന്ന കേസ് എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എഡിജിപി മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചു.
ഒരു മാസത്തിനകം പ്രത്യേക സംഘത്തെ നിയമിക്കാനാണു നിർദേശം. ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണം. 1997– 98ലെ സംഭവം സംബന്ധിച്ചാണു പരാതി. ഇത്രയും കാലതാമസം ഉണ്ടായതും അന്വേഷണം സംബന്ധിച്ചു കൊല്ലം സിജെഎം കോടതി ഉന്നയിച്ച കാര്യങ്ങളും പ്രത്യേക സംഘം പരിഗണിക്കണമെന്നു കോടതി വ്യക്തമാക്കി.
കൊല്ലം ഈസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഫലപ്രദമായി അന്വേഷിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരനായ സുരേന്ദ്രബാബു സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം.