Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ആശുപത്രി മിനിമം വേതനം: ചർച്ച പരാജയം; ഏപ്രിൽ 15 മുതൽ പ്രക്ഷോഭമെന്ന് നഴ്സുമാരുടെ സംഘടന

Nurses-Strike-3 (ഫയൽ ചിത്രം)

കൊച്ചി ∙ സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന നിർണയവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനം നൽകുന്നതു സ്വകാര്യ ചികിൽസാ മേഖലയെ തകർക്കുന്നതാണെന്നും ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തപ്പോൾ, സർക്കാർ തീരുമാനം അതേപടി നടപ്പാക്കണമെന്നു നഴ്സുമാരുടെ സംഘടന ആവശ്യപ്പെട്ടു.

മിനിമം വേതനം നിശ്ചയിച്ചു 31നു മുൻപു വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ ഏപ്രിൽ 15നു പ്രക്ഷോഭം ആരംഭിക്കുമെന്നും 20 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നും നഴ്സുമാരുടെ സംഘടന പ്രഖ്യാപിച്ചു. മിനിമം വേതനം നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഏപ്രിൽ മൂന്നിനു കേസ് വീണ്ടും പരിഗണിക്കുമ്പോൾ മധ്യസ്ഥ ചർച്ച പരാജയമായിരുന്നു എന്നു ഹൈക്കോടതിയെ അറിയിക്കും. കോടതി തീരുമാനിക്കുന്ന പ്രകാരമാവും തുടർനടപടികളെന്നും 31നു മുൻപു വിജ്ഞാപനമിറക്കാൻ സർക്കാരിനു സാധിക്കില്ലെന്നും സംഘടനകളെ ബോധ്യപ്പെടുത്തിയതായി ലേബർ കമ്മിഷണർ എ. അലക്സാണ്ടർ വ്യക്തമാക്കി.

ഹൈക്കോടതിയിലെ കേസ് തീർപ്പാക്കുന്നതിനു വേണ്ടിയാണു ബന്ധപ്പെട്ട കക്ഷികളെ രാവിലെ 10.30ന് അനുരഞ്ജന ചർച്ചയ്ക്കു വിളിച്ചത്. ഹൈക്കോടതിയുടെ പ്രതിനിധികൾ എത്താത്തതിനെത്തുടർന്നു ചർച്ച രണ്ടു മണിയിലേക്കു നീട്ടി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ ഇരു വിഭാഗവും മുൻ നിലപാടുകളിൽ ഉറച്ചുനിന്നു. സർക്കാർ നിശ്ചയിച്ച മിനിമം വേതനമായ 20,000 രൂപ കൊടുക്കേണ്ടി വന്നാൽ ഏറ്റവും ജൂനിയറായ നഴ്സിനുപോലും 33,000 രൂപ കുറഞ്ഞ ശമ്പളം നൽകേണ്ടി വരുമെന്ന് ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തു. മുൻപു മന്ത്രിതല ചർച്ചയിൽ ആലോചിച്ച 18,232 രൂപ ശമ്പളമായി നൽകാൻ തങ്ങൾ ഒരുക്കമാണെന്നും അതിനുപരിയായുള്ള വർധന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തു.

എന്നാൽ, സർക്കാർ തീരുമാനത്തിൽനിന്നു പിന്നോട്ടു പോകാൻ കഴിയില്ലെന്ന നിശ്ചയത്തിലായിരുന്നു നഴ്സ് സംഘടനകൾ. മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളവർധന നടപ്പിൽ വരുത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഈ മാസം 31നു മുൻപു വിജ്ഞാപനം പുറപ്പെടുവിക്കാനായി ഹൈക്കോടതിയിലെ സ്റ്റേ നീക്കാൻ സർക്കാർ ഹർജി നൽകണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു. മുൻ ധാരണ പ്രകാരം നടപടികൾ ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

ഹൈക്കോടതി നിർദേശപ്രകാരം ലേബർ കമ്മിഷണറാണ് ചർച്ച നിശ്ചയിച്ചത്. ഹൈക്കോടതിയിൽ നിന്നുള്ള മധ്യസ്ഥനും മിനിമം വേതന ഉപദേശക സമിതിയുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തു. ആശുപത്രി മാനേജ്മെന്റുകളെ പ്രതിനിധാനം ചെയ്ത് അഞ്ചു സംഘടനകളും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികളും വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.