കൊച്ചി ∙ എംഎൽഎ ഹോസ്റ്റലിലെ കന്റീൻ ജീവനക്കാരനെ പി.സി. ജോർജ് എംഎൽഎ മർദിച്ചെന്ന കേസിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിലെ നടപടി ഹൈക്കോടതി തടഞ്ഞു. പി.സി. ജോർജ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. .
ഊണ് എത്തിക്കാൻ വൈകിയതിന്റെ പേരിൽ കന്റീൻ ജീവനക്കാരനായ വട്ടിയൂർക്കാവ് സ്വദേശി മനുവിന്റെ മുഖത്തടിച്ചെന്ന പരാതിയാണു കേസിന് ആധാരം. എഫ്ഐആർ പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ലെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.
സ്വതന്ത്ര സാക്ഷികളില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ഫലവത്താവില്ലെന്നും വിചാരണയിലേക്കു പോകുന്നതിൽ കാര്യമില്ലെന്നും ഹർജിയിൽ പറയുന്നു.