കൽപറ്റ ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി രാജ്യവ്യാപകമായി വർധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉത്തരവിറക്കി. കേരളത്തിൽ 271 രൂപയായാണ് വർധന. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തിൽ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും.നിലവിൽ കേരളത്തിൽ കൂലി 258 രൂപയാണ്. പുതിയ കൂലി ഇന്നു പ്രാബല്യത്തിൽ വരും.
കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കൂലി വർധിപ്പിക്കുന്നതിന് ചില തലങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് വർധന പ്രഖ്യാപിച്ചത്. കൂലി കൂട്ടിയതു സംബന്ധിച്ച് വാർത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ലെന്നും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഇത് പരാമർശിക്കരുതെന്നും നിർദേശമുണ്ട്.
ഓരോ സംസ്ഥാനത്തെയും പുതുക്കിയ കൂലി : ആന്ധ്രാപ്രദേശ് : 205, അരുണാചൽ പ്രദേശ് : 177, അസം : 189, ബിഹാർ : 168, ഛത്തീസ്ഗഡ്: 174, ഗോവ : 254, ഗുജറാത്ത് : 194, ഹരിയാന : 281, ഹിമാചൽ പ്രദേശ് : നോൺ ഷെഡ്യൂൾഡ് മേഖല–184, ഷെഡ്യൂൾഡ് മേഖല –230, കശ്മീർ : 186, ജാർഖണ്ഡ് : 168, കർണാടക : 249, മധ്യപ്രദേശ് : 174, മഹാരാഷ്ട്ര : 203, മണിപ്പൂർ : 209, മേഘാലയ : 181, മിസോറം : 194, നാഗാലാൻഡ് : 177, ഒഡീഷ : 182, പഞ്ചാബ് : 240, രാജസ്ഥാൻ : 192, സിക്കിം : 177, തമിഴ്നാട്: 224, തെലങ്കാന : 205, ത്രിപുര : 177, ഉത്തർപ്രദേശ് :175, ഉത്തരാഖണ്ഡ് : 175, ബംഗാൾ : 191, ആൻഡമാൻ– നിക്കോബാർ : ആൻഡമാൻ ജില്ല –250, നിക്കോബാർ ജില്ല: 264, ചണ്ഡിഗഡ് : 273, ദാമൻ–ദിയു : 197, ദദ്ര–നഗർഹവേലി : 220, ലക്ഷദ്വീപ് : 248, പുതുച്ചേരി : 224