Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോഫിനാൻസ്: വെള്ളാപ്പള്ളിക്കും മറ്റും എതിരായ അന്വേഷണം തുടരാമെന്നു വിധി

Vellappally Natesan

കൊച്ചി ∙ എസ്എൻഡിപി യോഗത്തിന്റെ മൈക്രോഫിനാൻസ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ആരോപിക്കുന്ന കേസിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതികൾക്കെതിരെ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എം.എൻ. സോമൻ, കെ.കെ. മഹേഷ്, ഡോ. ദിലീപ് എന്നിവർക്കുമെതിരെ അന്വേഷണം തുടരും. അതേ സമയം മറ്റൊരു പ്രതിയായ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡി നജീബിനെ കേസിൽ നിന്നൊഴിവാക്കി. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നു കോടതി വ്യക്തമാക്കി.

എട്ടുമാസമാണ് അന്വേഷണത്തിന് അനുവദിച്ചിട്ടുള്ളത്. വി.എസ് അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള വിജിലൻസ് കേസ് ചോദ്യം ചെയ്തു പ്രതികൾ നൽകിയ ഹർജിയിലാണു കോടതി നടപടി. നജീബ് ഉൾപ്പെട്ട കോർപറേഷൻ ബോർഡ് യോഗം ഫണ്ട് അനുവദിച്ചെന്നല്ലാതെ വിനിയോഗത്തിൽ പങ്കില്ലെന്നു വിലയിരുത്തിയാണു അദ്ദേഹത്തെ കോടതി ഒഴിവാക്കിയത്. വെള്ളാപ്പള്ളി നടേശനും നജീബും ഗൂഢാലോചന നടത്തിയെന്ന മൊഴിയല്ലാതെ മറ്റു തെളിവൊന്നുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ കേസിലെന്ന പോലെ മറ്റേതെങ്കിലും സംഘടനകൾക്കു നൽകിയ പണം വകമാറ്റപ്പെട്ടിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നു കോടതി ഉത്തരവിൽ വ്യക്തമാക്കി. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെങ്കിൽ വിജിലൻസിനു പുറത്ത് ഉചിതമായ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാവുന്നതാണെന്നും പറഞ്ഞു.

ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന കോടതിവിധി: വിഎസ്

തിരുവനന്തപുരം ∙ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈക്രോഫിനാൻസ് കേസിൽ താൻ ഉന്നയിച്ച ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാണു ഹൈക്കോടതി വിധിയെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കേസന്വേഷണം ത്വരിതഗതിയിൽ പൂ‍ർത്തീകരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്യുമെന്ന് ആശിക്കുന്നതായും വിഎസ് പറഞ്ഞു.

related stories