Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ വേതനക്കരാർ ട്രേഡ് യൂണിയനുകൾ അട്ടിമറിക്കുന്നു: യുഎൻഎ

Jasmin Shah ജാസ്മിൻ ഷാ (ഫയൽ ചിത്രം)

തൃശൂർ∙ പ്രമുഖ തൊഴിലാളി യൂണിയനുകൾ ആശുപത്രി മാനേജുമെന്റുകളുമായി ഒത്തുകളിച്ചു നഴ്സുമാരുടെ വേതനക്കരാർ‌ കരടു വിജ്ഞാപനത്തിൽ നിന്നും 10,000 രൂപവരെ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുകയാണെന്നു യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. പ്രഖ്യാപിച്ച അലവൻസുകൾ എല്ലാം നീക്കം ചെയ്യുന്നതാണു പുതിയ നിർദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരടു വിജ്ഞാപനം റദ്ദാക്കാനായി ഹൈക്കോടതിയും സുപ്രീംകോടതിയിലും ആശുപത്രി ഉടമകൾ ഹർജി നൽകിയെങ്കിലും അതു തള്ളുകയും കരടു നടപ്പാക്കാൻ അനുമതി നൽകുകയുമാണു ചെയ്തത്. നടപ്പാക്കാൻ സർക്കാരിനു മുന്നിൽ ഇനി തടസ്സമൊന്നുമില്ല. ട്രേഡ് യൂണിയനുകൾ അതു തടയുന്നതു എന്തിനാണ്. മിനിമം വേജസ് അഡ്വൈസറി ബോർഡ് നിർദ്ദേശങ്ങൾ മാനേജുമെന്റു പറയുന്നതു പ്രകാരം തിരുത്തിയത് എന്തിനാണെന്നു തുറന്നു പറയണം. 50 കിടക്കകൾവരെയുള്ള ആശുപത്രിയിൽ 20,560ലും നൂറുവരെയുള്ളതിൽ 22,500ലും ശമ്പളം തുടങ്ങണം എന്നാണ് കരടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതു തിരുത്തി നൂറു കിടക്കവരെ 20,000 രൂപ നൽകിയാൽ മതിയെന്നു പറയാൻ ഈ കമ്മിറ്റിക്ക് എന്ത് അധികാരമാണുള്ളത്. മൂന്നു കിടക്കകൾ ചേർത്തു ഒരു കിടക്കയായി കണക്കാക്കണമെന്നും അവർ നിർദ്ദേശിച്ചിരിക്കുന്നു. സർക്കാർ പോലും ഇതാവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ പേരിലാണു ആയിരക്കണക്കിനു നഴ്സുമാരുടെ ശമ്പളം മുതലാളിമാർ പറഞ്ഞതുപോലെ തിരുത്തി എഴുതുന്നതെന്നു സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് നേതാക്കൾ വ്യക്തമാക്കണമെന്നു ജാസ്മിൻ ഷാ പറഞ്ഞു.

സർക്കാർ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശമ്പള സ്കയിൽ പൂർണമായും ഉടൻ നടപ്പിലാക്കണമെന്നും കെ.വി.എം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നഴ്സുമാർ പ്രക്ഷോഭം ശക്തമാക്കാൻ യു.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇന്ന് മിനിമം വേജസ് അഡ്വൈസറി ബോർഡിന്റെ യോഗം നടക്കുന്ന കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും. 24 മുതൽ പണിമുടക്കുന്ന നഴ്സുമാർ സെക്രട്ടേറിയേറ്റ് പടിക്കൽ വിജ്ഞാപനം വരുന്നത് വരെ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.