കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കാൻ മാറ്റി. ജാമ്യാപേക്ഷ ഇന്നലെ തന്നെ പരിഗണിക്കണമെന്ന് ഒന്നാം പ്രതി സുനിൽകുമാറിന്റെ അഭിഭാഷകൻ അഭ്യർഥിച്ചു. എന്നാൽ കേസിൽ പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന കേസ് ഡയറിയുടെ ഭാഗവും സുനിൽകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെയും മജിസ്ട്രേട്ട് കോടതിയുടെയും ഉത്തരവുകളും അടുത്ത ദിവസം സമർപ്പിക്കാമെന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചു.
പ്രതിക്കു ജാമ്യം അനുവദിക്കണമെന്നു മാതാവ് ഇന്നലെ കോടതിയിൽ നേരിട്ടെത്തി അഭ്യർഥിച്ചു. പ്രതിഭാഗം അഭിഭാഷകർ സഹകരിച്ചാൽ കേസ് എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കി വിധി പറയാമെന്നു കോടതി മാതാവിനെ അറിയിച്ചു. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്തു പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കും വരെ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികളുടെ ജാമ്യകാര്യത്തിൽ കോടതികൾ ശ്രദ്ധാപൂർവ്വം തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെപ്പറ്റി വിചാരണ കോടതി ഇന്നലെയും പ്രതിഭാഗം അഭിഭാഷകനെ ഓർമപ്പെടുത്തി. വിചാരണ നടപടികളുടെ ഭാഗമായി മേയ് 21 നു കേസ് വീണ്ടും പരിഗണിക്കും. കേസിൽ ജാമ്യം ലഭിച്ച പ്രതി നടൻ ദിലീപ്, പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഇന്നലെയും ഹാജരായില്ല.