Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധക്കേസ്: കുടുംബം നാളെ സുപ്രീംകോടതിയിൽ ഹർജി നൽകും

Shuhaib, C.P. Muhammad

കണ്ണൂർ∙ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കാൻ കുടുംബം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യും. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരാകുന്നത്.

ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിരുന്നു.

ഒന്നരമാസത്തെ ഇടവേള അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി. ജോണിനോട് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു. കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിന്റെ പശ്ചാത്തലത്തിലാണു ഡിജിപി വിവരങ്ങൾ തേടിയത്.

കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തോടെയാണു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്.പി.ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ 11 സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികളുണ്ടെന്ന് ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ച അവസ്ഥയിലാണ്.