ന്യൂഡൽഹി ∙ നിലം നികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടുകൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി മുൻമന്ത്രി തോമസ് ചാണ്ടി പിൻവലിച്ചു. സ്വകാര്യ വ്യക്തിയെന്ന നിലയ്ക്ക് ഹർജിക്കാരനു ഹൈക്കോടതിയെ സമീപിക്കാൻ ജഡ്ജിമാരായ എസ്.എ.ബോബ്ഡെ, എൽ.നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് അനുമതി നൽകി. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്യാൻ അതേ സർക്കാരിലെ മന്ത്രിക്കു സാധിക്കില്ലെന്നാണ് നിലവിലെ കാഴ്ചപ്പാടെന്നു ബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജിക്കാരനു ഹൈക്കോടതിയിൽ പുതിയ ഹർജി നൽകാമെന്നും അതു മെരിറ്റിൽ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
മന്ത്രിയായിരിക്കെയാണു ഹൈക്കോടതിയിൽ ഹർജി നൽകിയതെന്നും ഇപ്പോൾ സ്വകാര്യ വ്യക്തിയെന്ന നിലയ്ക്ക് വിഷയം ഉന്നയിക്കാൻ താൽപര്യപ്പെടുന്നതിനാൽ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നും അഭിഭാഷകരായ മുകുൾ റോഹത്ഗിയും ആർ.ശശിപ്രഭുവും വാദിച്ചു. ഹർജിയിലെ വിഷയങ്ങൾ നിയമം പരിശോധിച്ച് തീർപ്പാക്കപ്പെടേണ്ടതാണെന്ന് കോടതി സൂചിപ്പിച്ചു. കക്ഷി ചേരാൻ അപേക്ഷിച്ച ടി.എൻ.മുകുന്ദനുവേണ്ടി വി.കെ.ബിജുവും ഹാജരായി. മുകുന്ദന് വാദങ്ങൾ ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നു കോടതി പറഞ്ഞു. നേരത്തേ, ജഡ്ജിമാർ പിൻമാറിയതിനാൽ മൂന്നു തവണ കേസ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു.