കായംകുളം ∙ പാളത്തിൽ കല്ലു വച്ചു ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. വേഗം കുറവായിരുന്ന ട്രെയിൻ കല്ല് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു നീങ്ങിയതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തോടെ പത്തിയൂർ ഏനാകുളങ്ങര ലവൽക്രോസിനു സമീപമാണു പാളത്തിൽ നിന്നു കല്ലു കണ്ടെത്തിയത്. കൊല്ലം–ആലപ്പുഴ മെമു ട്രെയിൻ കടന്നു വരുമ്പോൾ പാളത്തിൽ കല്ല് ഇരിക്കുന്നതായി ലോക്കോപൈലറ്റ് ദൂരെ നിന്നു കണ്ടതിനെ തുടർന്നു വേഗം കുറയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കല്ലു ചിതറിത്തെറിച്ചെങ്കിലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല.
കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് കൊല്ലം സിഐ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തി. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നു ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണു പിന്നീട് അതുവഴി ട്രെയിനുകൾ കടത്തിവിട്ടത്. സമീപ ലവൽക്രോസിലെ ഗേറ്റ്കീപ്പർ, പരിസരവാസികൾ എന്നിവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവം അട്ടിമറിയല്ലെന്നു സിഐ രാജേഷ് പറഞ്ഞു.
കഴിഞ്ഞ മാസം 24നു കാക്കനാട് വലിയതറ ലവൽക്രോസിനു സമീപം നിർത്തിയിട്ടിരുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ഷൻ വാഗണിന്റെ പൂട്ട് കുത്തിത്തുറന്ന് എട്ടു കിലോയോളം തൂക്കം വരുന്ന ചെമ്പ് കേബിളുകളും സാധാരണ കേബിളുകളും ഫൈബർ ഹാൻഡിലുകളും പാളത്തിൽ നിരത്തിയിരുന്നു.
കഴിഞ്ഞ മാസം 31നു റെയിൽവേ സ്റ്റേഷനു സമീപം കെപി റോഡിലെ റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള സിഗ്നലിനോടു ചേർന്നുളള ട്രാക്കിൽ 80 കിലോയോളം തൂക്കവും ഒരുമീറ്റർ നീളവുമുളള പഴയ പാളം കുറുകെ വച്ച രീതിയിലും കണ്ടെത്തിയിരുന്നു. ആദ്യ സംഭവുമായി ബന്ധപ്പെട്ടു മൂന്നു മോഷ്ടാക്കളെ കഴിഞ്ഞ 16നു പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസം മുമ്പ് 50 കിലോയ്ക്ക് മുകളിൽ ഭാരം വരുന്ന പഴയ സിഗ്നൽ ബോക്‌സ് ചേരാവളളി ലവൽക്രോസിനു സമീപം ട്രാക്കിൽ വച്ചും അട്ടിമറി ശ്രമം നടത്തിയിരുന്നു.