തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനു സമയമില്ലാത്തതിനാൽ 450 പൊലീസ് ട്രെയിനികളുടെ പരിശീലനം അനന്തമായി നീളുന്നു. തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ക്യാംപുകളിലെ പൊലീസുകാർക്കാണു തീരാത്ത പരിശീലനം.
180 ദിവസമാണ് സാധാരണ പരിശീലനം. ഇതിപ്പോൾ 215 ദിവസം പിന്നിട്ടു.170 ദിവസം പൂർത്തിയായപ്പോൾ തന്നെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ സമയം തേടി ബറ്റാലിയൻ എഡിജിപി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. അതിന് ഒരു മറുപടിയും ലഭിച്ചില്ല. പിന്നീടു ബന്ധപ്പെട്ടപ്പോഴും മുഖ്യമന്ത്രി തിരക്കിലാണെന്ന മറുപടിയാണു ലഭിച്ചത്.
പരിശീലനം നീളുമ്പോൾ അത്രയും നാളത്തെ സർവീസും നഷ്ടമാകും. ഇതിനിടെ പുതിയ ബാച്ചിന്റെ പരിശീലനവും തുടങ്ങി. ഇവരെ കിടത്താൻ ബറ്റാലിയനുകളിൽ സ്ഥലമില്ല. അതിനാൽ ഒരു കട്ടിലിൽ രണ്ടു പേർ വരെ കിടക്കുന്ന സ്ഥിതിയുണ്ട്. കുറെപ്പേർ തറയിലും. പേരൂർക്കട എസ്എപി ക്യാംപിലും കണ്ണൂരിലും ആവശ്യത്തിനു വെള്ളമില്ലാത്തതു ദുരിതം വർധിപ്പിക്കുന്നതായി ട്രെയിനികൾ പറഞ്ഞു.