Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഏറ്റെടുത്തിട്ടും പരിയാരത്ത് ഭരണച്ചുമതല നൽകിയത് സ്വകാര്യ ഡോക്ടർമാർക്ക്

Pariyaram-medical-college

കണ്ണൂർ∙ സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം സ്വകാര്യ ഡോക്ടർമാരെ ഏൽപിച്ചതിനെച്ചൊല്ലി വിവാദം. കലക്ടറും രണ്ടു സ്വകാര്യ ഡോക്ടർമാരുമടങ്ങിയ ബോർഡ് ഓഫ് കൺട്രോളിനെയാണു മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടെയും ഭരണച്ചുമതല തൽക്കാലത്തേക്ക് ഏൽപിച്ചിരിക്കുന്നത്.

പുതിയ സൊസൈറ്റി രൂപീകരിക്കുന്നതു വരെ ബോർഡ് ഓഫ് കൺട്രോളിനാണു ചുമതല. മൂന്നംഗ ബോർ‍ഡിൽ, കലക്ടർ മിർ മുഹമ്മദ് അലി ഒഴികെ രണ്ടു പേരും സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരാണ്. അതിലൊരാൾ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ മെഡിക്കൽ സൂപ്രണ്ടുമാണ്.

സർക്കാർ മെഡിക്കൽ കോളജിന്റെ ഭാവി തീരുമാനിക്കാൻ സ്വകാര്യ മെഡിക്കൽ‌ കോളജ് മേധാവിയെ ചുമതലപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്നു പരിയാരം പ്രക്ഷോഭസമിതി പറയുന്നു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ കലക്ടർക്കൊപ്പം മാനേജിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതു സിപിഎമ്മിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.

കലക്ടർ, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി.പ്രദീപ്കുമാർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി.രവീന്ദ്രൻ എന്നിവരാണു ബോർ‍ഡ് അംഗങ്ങൾ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ന്യൂറോളജിയിലെ സീനിയർ കൺസൽറ്റന്റ് ആണു ഡോ. പ്രദീപ്കുമാർ. ട്രാവൻകൂർ–കൊച്ചിൻ മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റുമാണ്.

വയനാട്ടിലെ വിംസ് (വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) മെ‍ഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രിയിലെ വൈസ് ഡീനും മെഡിക്കൽ സൂപ്രണ്ടുമാണു ഡോ. സി.രവീന്ദ്രൻ.

2015ലാണു കോഴിക്കോട് ഗവ. മെ‍ഡിക്കൽ കോളജ് പ്രിൻസിപ്പലായി വിരമിച്ചത്. രണ്ടു പേരുടെയും അക്കാദമിക് മികവിനെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അവരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്നാണു പരിയാരം പ്രക്ഷോഭ സമിതി ഉൾപ്പെടെയുള്ളവരുടെ ആവശ്യം.