Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി അതിർത്തി പുനർനിർണയം: മുമ്പിൽ നിയമക്കുരുക്കിന്റെ കടമ്പകൾ

neelakurinji

തൊടുപുഴ∙ മൂന്നാറിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതു സംബന്ധിച്ചു രാഷ്ട്രീയ തീരുമാനം നടപ്പാക്കിയാൽ സംസ്ഥാന സർക്കാർ നിയമക്കുരുക്കിലാകും. സർക്കാർ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളേറെയാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറിഞ്ഞി സങ്കേതത്തിന്റെ ചുമതലയുള്ള സെറ്റിൽമെന്റ് ഓഫിസർക്കും സർക്കാർ തീരുമാനം അതേപടി നടപ്പാക്കാനാകില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു.

ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനും വിസ്തൃതി 3200 ഹെക്ടറായിത്തന്നെ നിലനിർത്താനുമാണ് ഈ മാസം 24നു ചേർന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചു സമഗ്ര സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജൂണിനു മുൻപു സർവേ പൂർത്തിയാക്കണം. എന്നാൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

വട്ടവട പഞ്ചായത്തിലെ 3200 ഹെക്ടർ സ്ഥലത്താണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം. പട്ടയമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കുകയെന്നതു സർക്കാരിനു മുന്നിലെ ശ്രമകരമായ ദൗത്യമാണ്. ഭൂരേഖകളുടെ പരിശോധന ആരംഭിക്കുമ്പോൾ ഹർത്താലുകളും സമരങ്ങളും നടത്തിയ ചരിത്രമാണു വട്ടവടയിലുള്ളത്. സർവേ ആരംഭിച്ചാൽ വീണ്ടും സമരങ്ങളുണ്ടാകുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചാൽ, പിന്നെ സംസ്ഥാന സർക്കാരിനു മാത്രമായി അതിർത്തി പുനർനിർണയത്തിൽ തീരുമാനമെടുക്കാനാവില്ല. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് എന്നിവരുമായി അതിർത്തി പുനർനിർണയം സംബന്ധിച്ചു ചർച്ചചെയ്യണം. പിന്നീടു വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. തുടർന്ന്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് ഇതിന് അനുമതി നൽകണം.

നിർദിഷ്ട കുറിഞ്ഞി സങ്കേതമുൾപ്പെടുന്ന പ്രദേശത്തെ കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ 58, 62 ബ്ലോക്ക് നമ്പർ പ്രദേശങ്ങളിൽ ഭൂരിഭാഗവും കയ്യേറ്റക്കാരുടെ കയ്യിലാണെന്നാണ് ആരോപണം. ഈ ബ്ലോക്കുകളിലെ ജനവാസകേന്ദ്രങ്ങളെ സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാണു സർക്കാർ തീരുമാനം. ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെടെയുള്ളവരുടെ ഭൂമി ഇവിടെയാണ്.

ജനവാസകേന്ദ്രങ്ങളെ സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി, പകരം വട്ടവട വില്ലേജിലെ 60, 63 ബ്ലോക്കുകളിലെയും കൊട്ടാക്കമ്പൂരിലെ 59, 61 ബ്ലോക്കുകളിലെയും പ്രദേശങ്ങളെ സങ്കേതത്തിന്റെ ഭാഗമാക്കാനാണു സർക്കാർ ആലോചന. ഇൗ പ്രദേശങ്ങളിൽ ഏറിയപങ്കും കയ്യേറ്റക്കാരുടെ അധീനതയിലാണ്. ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറാണു കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫിസർ. ഉദ്യാന അതിർത്തി പുനർനിർണയ വിഷയത്തിൽ നിയമപ്രകാരമേ അദ്ദേഹത്തിനു തീരുമാനമെടുക്കാനാവൂ.

വിവാദങ്ങളിൽ കാര്യമില്ലെന്ന് വനം മന്ത്രി

തൊടുപുഴ∙ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന പുനർനിർണയത്തിന്റെപേരിലുള്ള വിവാദങ്ങളിൽ കാര്യമില്ലെന്നും കുറിഞ്ഞി സങ്കേതപ്രദേശത്ത് അനധികൃത കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നും വനം മന്ത്രി കെ.രാജു. നീലക്കുറിഞ്ഞി സങ്കേതം എന്തുവിലകൊടുത്തും നിലനിർത്തും. ഇതിനായി സെറ്റിൽമെന്റ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഉദ്യാനപ്രദേശത്ത് താമസിക്കുന്നവരുടെ ഭൂരേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതു സെറ്റിൽമെന്റ് ഓഫിസറാണെന്നും മന്ത്രി അറിയിച്ചു.