തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്ക് ഡിജിറ്റൽ രൂപത്തിലേക്കു മാറുന്നു. അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്കുകളിലെ വിവരങ്ങൾ രേഖപ്പെടുത്താൻ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ പുതിയ മൊഡ്യൂൾ തയാറാക്കി. പൊതുഭരണവകുപ്പിലെ ജീവനക്കാരുടെ സർവീസ് വിവരങ്ങളാണ് ആദ്യം ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്നത്. ഇതിനായി സി–ഡിറ്റിനെ ചുമതലപ്പെടുത്തി.
ഒരു വർഷത്തിനകം എല്ലാ ജീവനക്കാരുടെയും സർവീസ് ബുക്ക് ഡിജിറ്റലാക്കുകയാണു ലക്ഷ്യമെന്നു സ്പാർക് ചീഫ് പ്രോജക്ട് മാനേജർ അനിൽ പ്രസാദ് പറഞ്ഞു.
നേട്ടങ്ങൾ പലത്
∙സർവീസ് ബുക്ക് നഷ്ടപ്പെടുന്നതും
കേടാകുന്നതും ഒഴിവാക്കാം.
∙പെൻഷൻ ആനുകൂല്യങ്ങൾ പെട്ടെന്നു ലഭ്യമാകും.
സർവീസ് ബുക്ക് എന്ന ജീവിത പുസ്തകം
ജീവനക്കാർ ജോലിയിൽ പ്രവേശിച്ച ദിനം മുതലുള്ള സർവീസ് സംബന്ധമായ എല്ലാ വിവരവും രേഖപ്പെടുത്തുന്നതാണു സർവീസ് ബുക്ക്. ശമ്പളം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, നേരിട്ട ശിക്ഷാനടപടികൾ, എടുത്തതും അവശേഷിക്കുന്നതുമായ അവധികൾ തുടങ്ങിയ വിവരങ്ങളാണു പ്രധാനം.