Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് ദിവസങ്ങൾ

death തളിപ്പറമ്പ് പൂക്കോത്ത്തെരുവിൽ ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിന് സമീപം നിൽക്കുന്ന ഭാര്യ കമലാക്ഷി.

തളിപ്പറമ്പ്∙ ഒറ്റമുറി വീടിനുള്ളിൽ മരിച്ച ഭർത്താവിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് ദിവസങ്ങളോളം. മരണം പുറത്തറിഞ്ഞത് അയൽവാസികൾ നടത്തിയ പരിശോധനയിൽ. തളിപ്പറമ്പ് പൂക്കോത്ത്തെരുവിലെ പുതിയോന്നൻ ബാലനാ(65)ണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന ഭാര്യ തോലൻ കമലാക്ഷി മൃതദേഹത്തോടൊപ്പം കഴിയുകയായിരുന്നു. ഇവർക്ക് മക്കളില്ല.

പൂക്കോത്ത്തെരുവിൽ ഓടുമേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ബാലൻ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ എല്ലാ ദിവസവും കമലാക്ഷി സമീപത്തെ ക്ഷേത്രത്തിൽ ഭക്ഷണം കഴിക്കാനും മറ്റുമായി എത്തിയിരുന്നു. സമീപത്തുള്ളവരുമായി ഇവർക്ക് അടുപ്പമില്ലാത്തതിനാൽ ആരും ബാലനെ പുറത്ത് കാണാത്തതിൽ അന്വേഷിച്ചതുമില്ല.

കഴിഞ്ഞ ദിവസം അസഹ്യമായ ദുർഗന്ധം പരന്ന് തുടങ്ങിയതിനെ തുടർ‌ന്ന് ഉറവിടം അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ നിലത്ത് തുണികൾ കൊണ്ടു മൂടിവച്ച നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും അലക്കിയ തുണി കൊണ്ടുവന്ന് മൃതദേഹം പുതപ്പിച്ചിരുന്നുവെന്ന് കമലാക്ഷി പറയുന്നു. മുഖം വികൃതമായിട്ടുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സിഐ കെ.ജെ.വിനോയി, എസ്ഐ കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വീട് അടച്ചുപൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. കമലാക്ഷിയെ ഇവിടെ നിന്ന് മാറ്റുവാൻ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഇവർ പോകാതെ വീടിനു പുറത്ത് ഇരിക്കുകയാണ്.

മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മോറാഴ കൂളിച്ചാൽ ശ്മശാനത്തിൽ സംസ്കരിക്കും. മോറാഴ സ്വദേശിയാണ് ബാലൻ.