വെള്ളറട (തിരുവനന്തപുരം) ∙ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളെ തന്റെ കാമുകൻമാർക്ക് വഴങ്ങാൻ നിർബന്ധിച്ച അമ്മ അറസ്റ്റിൽ. അമ്മയുടെ കാമുകന്റെ ശല്യം സഹിക്കവയ്യാതെ രാത്രി വീട്ടിൽനിന്ന് ഇറങ്ങിയോടിയ പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയെത്തുടർന്നാണു കേസ്. കുട്ടി മൂത്തസഹോദരിയുടെ വീട്ടിൽ അഭയം തേടിയിരുന്നു. ഇക്കാര്യമറിയാതെ അമ്മ മകളെ കാണാനില്ലെന്നു പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയപ്പോഴാണു പീഡനക്കഥ പുറത്തറിഞ്ഞത്.
പുരുഷന്മാരെ വീട്ടിൽ കൊണ്ടുവന്ന് താൻ കാണത്തക്ക രീതിയിൽ ശാരീരികബന്ധത്തിലേർപ്പെടുന്നതു പതിവായിരുന്നുവെന്നു കുട്ടി പൊലീസിനോടു വെളിപ്പെടുത്തി. മകൾ എതിരായി മൊഴിനൽകിയെന്ന് അറിഞ്ഞതോടെ വാടകവീട്ടിൽനിന്ന് അമ്മ കാമുകനോടൊപ്പം മുങ്ങിയിരുന്നു. ഇവരെ പിന്തുടർന്നാണു പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിലെ അഭിഭാഷകന്റെ ഗുമസ്തയാണെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്.
കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി മജിസ്ട്രേട്ടിനോടു കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന്, മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി കുട്ടിയെ സഹോദരിയോടൊപ്പം വിട്ടയച്ചു.
നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ സംഘടന നടത്തുന്ന ആളാണു കാമുകനെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഊരുട്ടുകാല സ്വദേശിയായ ഇയാൾക്കായി തിരച്ചിൽ തുടരുന്നു. പിടിയിലായ സ്ത്രീ വാടകവീടുകളിൽ മാറി മാറി താമസിക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
ഇവർക്ക് ഏഴു മക്കളുണ്ട്. മുൻപ് ഒരു കാമുകനുമായി പിണങ്ങിയതിനെ തുടർന്ന് മകളെ കൊണ്ട് മൊഴിനൽകിച്ച് അയാളെ പോക്സോ കേസിൽ കുടുക്കിയ ചരിത്രമുണ്ടെന്നും പൊലീസ് പറഞ്ഞു.