കണ്ണൂർ∙ ജനാധിപത്യത്തെ കിഡ്നാപ് ചെയ്യാൻ സാധിക്കില്ലെന്നു യെഡിയൂരപ്പയുടെ രാജിയോടെ തെളിഞ്ഞെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം നിയന്ത്രണത്തിലുള്ള നായനാർ അക്കാദമി നായനാർ ദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ ജനാധിപത്യം വിജയിച്ച ദിവസം തന്നെ നായനാർ അക്കാദമി ഉദ്ഘാടനം ചെയ്യാനായതു യാദൃശ്ചികതയാണെന്നും അദ്ദേഹം പറഞ്ഞു.
നായനാർ അക്കാദമി െകട്ടിടം സീതാറാം യച്ചൂരിയും മ്യൂസിയം കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്തു. ഇ.കെ.നായനാരുടെ പൂർണകായ പ്രതിമ സീതാറാം യച്ചൂരി അനാച്ഛാദനം ചെയ്തു.
3.74 ഏക്കറിൽ, 45000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നു നില കെട്ടിടത്തിലാണു നായനാർ അക്കാദമി. മ്യൂസിയത്തിനു പുറമെ, ലൈബ്രറി, 1200 പേർക്ക് ഇരിക്കാവുന്ന തുറന്ന ഓഡിറ്റോറിയം, സമ്മേളന ഹാൾ, ഡൈനിങ് ഹാൾ, അടുക്കള എന്നിവ അക്കാദമിയിലുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിവരിക്കുന്ന ഡിജിറ്റൽ മ്യൂസിയം ഇവിടെ ഒരുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.