തിരുവനന്തപുരം∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതു സംബന്ധിച്ചു സഭയ്ക്കുള്ളിലും ചില മാധ്യമങ്ങളിലും തെറ്റിദ്ധാരണാജനകമായ പരാമർശങ്ങളുണ്ടായതു ദൗർഭാഗ്യകരമാണെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
നോട്ടിസുകളിന്മേൽ തീരുമാനമെടുക്കുന്ന സന്ദർഭങ്ങളിൽ ഭരണ, പ്രതിപക്ഷ ഭാഗങ്ങളിൽ നിന്നുയരുന്ന ഒരു തരത്തിലുള്ള സമ്മർദവും ചെയറിന്റെ തീരുമാനത്തെ സ്വാധീനിക്കില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് അനുമതി നിഷേധിച്ചത്. 2016 ഫെബ്രുവരി 10, 16 തീയതികളിൽ സമാന സാഹചര്യത്തിൽ അടിയന്തരപ്രമേയ നോട്ടിസ് നിഷേധിച്ചതും സ്പീക്കർ നിയമസഭയിൽ ചൂണ്ടിക്കാട്ടി.
യുക്തിസഹമല്ലാത്തതും അനുചിതവുമായ കാരണങ്ങൾ ഉന്നയിച്ചു ചെയറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത സഭാപാരമ്പര്യത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ശ്രീജിത്തിന്റെ മരണം അടിയന്തരപ്രമേയമായി ഉന്നയിക്കാനുള്ള ശ്രമം സ്പീക്കറും ഭരണപക്ഷവും തള്ളിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ സ്തംഭിപ്പിച്ചിരുന്നു.