കോട്ടയം ∙ കെവിൻ കൊലക്കേസിലെ പ്രതികൾ ബന്ധുക്കളുമായി വിഡിയോ കോളിങ് നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. എആർ ക്യാംപിലെ ഏഴു പൊലീസുകാർക്കെതിരെയാണ് അന്വേഷണം. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് ഉത്തരവിട്ടത്. ഏഴു പേരും പൊലീസ് വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്.
കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കോടതിയിൽ എത്തിച്ചപ്പോഴാണു പ്രതിയായ ഷെഫിൻ വാഹനത്തിലിരുന്നു ബന്ധുവിന്റെ മൊബൈൽ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. പ്രതികളെ പിന്തിരിപ്പിക്കാനോ സംഭവം ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്താനോ പൊലീസുകാർ തയാറായില്ലെന്നു ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.