Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ചയെ പ്രതിരോധിക്കാൻ കേരളത്തിലേക്ക് ‘ഗോവൻ ബന്ധാരകൾ’

River

തിരുവനന്തപുരം∙ വരൾച്ച നേരിടാൻ സംസ്ഥാനത്തു ഗോവൻ മാതൃകയിൽ നദീജലസംഭരണികൾ പണിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസർകോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയിൽ 'ബന്ധാര' എന്നു വിളിക്കുന്ന ജലസംഭരണിയുണ്ടാക്കുക. ഇതു പൂർത്തിയാകുമ്പോൾ 1938 കോടി ലീറ്റർ വെള്ളം കൂടുതൽ ലഭിക്കുമെന്നാണു കണക്ക്.

എല്ലാ വർഷവും ആവർത്തിക്കുന്ന വരൾച്ചയെ നേരിടാനുളള നടപടികൾ ശുപാർശ ചെയ്യാൻ ജലസേചന ചീഫ് എൻജിനീയർ ടെറൻസ് ആൻറണി (ഐഡിആർബി) ചെയർമാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വരൾച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്നു പഠന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

1871 മുതൽ 2008 വരെയുളള മഴയുടെ ലഭ്യത സമിതി പഠിച്ചു. കാലവർഷത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുലാവർഷവും വേനൽ മഴയും ശീതകാല മഴയും കൂടുതൽ ലഭിച്ചുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. പെയ്യുന്ന മഴ വളരെ വേഗം കടലിലേക്ക് ഒഴുകിപ്പോകുന്നതാണു വരൾച്ചയുടെ പ്രധാന കാരണം. ലഭിക്കുന്ന മഴ ഉപരിതലത്തിലും ഭൂഗർഭത്തിലും വേണ്ടത്ര സംഭരിക്കപ്പെടുന്നില്ല.

വനവിസ്തൃതിയിലും തണ്ണീർത്തട വിസ്തൃതിയിലും വന്ന കുറവ്, മനുഷ്യവാസ പ്രദേശങ്ങളുടെ വിസ്തൃതിയിൽ വന്ന വർധന, നദികളിലെ മണൽ ഖനനം എന്നിവ ഇതിനു കാരണമാണെന്നു സമിതി അഭിപ്രായപ്പെട്ടു. വി.എം.സുനിൽ (മിഷൻ മോണിറ്ററിങ് ടീം), ഏബ്രഹാം കോശി (കൺസൽറ്റന്റ്, ഹരിതകേരളം മിഷൻ) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എൻജിനീയർമാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് ഗോവൻ മാതൃക പരീക്ഷിക്കാൻ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ചു ജലവിഭവവകുപ്പാണു നടപ്പാക്കുക.

യോഗത്തിൽ മന്ത്രി മാത്യു ടി.തോമസ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഹരിതകേരളമിഷൻ ചെയർപഴ്സൻ ടി.എൻ.സീമ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കർ, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.

ഗോവൻ ബന്ധാരകൾ

കേരളത്തിലെ നദികളിൽ പണിയുന്ന റെഗുലേറ്ററിന്റെ ലളിതവും ചെലവു കുറഞ്ഞതും എളുപ്പം പ്രവർത്തിപ്പിക്കാവുന്നതുമായ മാതൃകയാണു ഗോവൻ ബന്ധാരകൾ. ഗോവയിൽ നാനൂറിലധികം ബന്ധാരകളുണ്ട്. നദിയിൽ കുറുകെ രണ്ടുമീറ്റർ ഇടവിട്ട് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചശേഷം ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്(എഫ്ആർപി) കൊണ്ട് ഷട്ടർ ഇടുകയാണ് ചെയ്യുന്നത്. നദിയുടെ താഴ്ചയ്ക്കനുസരിച്ചു നാലോ അഞ്ചോ കീലോമീറ്റർ ഇടവിട്ട് ബന്ധാര പണിയും.

മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ടു പൂർണ ഉയരത്തിൽ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതനുസരിച്ചു ഷട്ടറുകൾ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കിവിടും. മഴ തുടങ്ങിയാൽ ഷട്ടറുകൾ പൂർണമായി തുറക്കും. അതിനാൽ മഴക്കാലത്തു നദികളിൽ സ്വാഭാവിക ഒഴുക്കുണ്ടാകും. പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഇതുമൂലം കഴിയും.